കൊച്ചി: ഞായറാഴ്ചകളിൽ തീയേറ്ററുകളുടെ പ്രവർത്തനം തടഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് തീയേറ്റർ ഉടമകൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. വെള്ളിയാഴ്‌ച്ചയ്‌ക്കകം മറുപടി നൽകണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ കോടതി ഇടപെട്ടില്ല. നിലവിലെ സാഹചര്യം തീയേറ്റർ ഉടമകൾ മനസിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിൽ തീയേറ്ററുകൾ അടയ്‌ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉടമകളുടെ സംഘടന ഫിയോക് സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് എൻ. നഗരേഷ് പരിഗണിച്ചത്. മാളുകൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ഇളവുകൾ നൽകി തീയേറ്ററുകൾ അടച്ചിടാൻ നിർദ്ദേശിക്കുന്നത് വിവേചനപരമെന്ന് ഹർജിക്കാർ ആരോപിച്ചു.
50% ശതമാനം സീറ്റുകളിൽ പ്രവേശനം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി കോടതി മാറ്റി. തിരുവനന്തപുരത്ത് കൊറോണ വ്യാപനം രൂക്ഷമായതോടെ ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീയേറ്ററുകൾ അടയ്‌ക്കണമെന്ന നിർദ്ദേശം സർക്കാർ നൽകിയത്.
















Comments