ബംഗളൂരു : കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളിൽ ഒരാളെ കൂടി കണ്ടെത്തി. മൈസൂരിനടുത്ത് മിണ്ടിയിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ ഒരു പെൺകുട്ടിയെ കണ്ടെത്തിയിരുന്നു. ബംഗളൂരു മടിവാളയിലെ ഹോട്ടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
പെൺകുട്ടികളുടെ കൂടെ ഉണ്ടായിരുന്ന രണ്ട് ആൺകുട്ടികളേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ട്രെയിനിൽവെച്ച് പരിചയപ്പെട്ട യുവാക്കളാണെന്നാണ് പെൺകുട്ടികൾ മൊഴി നൽകിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് നാല് മണി മുതലാണ് പെൺകുട്ടികളെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരെ ബംഗളൂരുവിൽ നിന്നും കണ്ടെത്തുകയായിരുന്നു.
മടിവാളയിൽ മലയാളികൾ നടത്തുന്ന സീപേൾ എന്ന ഹോട്ടലിലാണ് പെൺകുട്ടികൾ മുറിയെടുക്കാൻ എത്തിയത്. മാദ്ധ്യമ വാർത്തകൾ കണ്ട ഹോട്ടൽ ജീവനക്കാർ പെൺകുട്ടികളോട് തിരിച്ചറിയൽ കാർഡ് ചോദിച്ചു. എന്നാൽ ഇതില്ലെന്ന് കണ്ടെത്തിയതോടെയാണ് ഇവർക്ക് സംശയം തോന്നിയത്. തുടർന്ന് പെൺകുട്ടികളെ അവിടെ തടഞ്ഞ് വെച്ചു. എന്നാൽ പോലീസ് എത്തിയപ്പോഴേക്കും പെൺകുട്ടികൾ ഓടി രക്ഷപെടുകയായിരുന്നു.
പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള ആറ് കുട്ടികളെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്നാണ് കാണാതായത്. റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തതിന് ശേഷം കുട്ടികൾ അടുക്കളഭാഗം വഴി പുറത്തേക്ക് കടന്നതായാണ് നിഗമനം. അടുക്കളക്കെട്ടിടത്തിന് മുകളിൽ കോണിവെച്ചാണ് താഴേക്ക് ഇറങ്ങിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് ചേവായൂർ പോലീസിൽ പരാതി ലഭിച്ചത്.
















Comments