തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങൾ. അവശ്യ സേവനങ്ങൾ മാത്രം അനുവദിച്ച് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുക.
ചികിത്സ, വാക്സിനേഷൻ എന്നിവയ്‌ക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ട്. യാത്ര ചെയ്യുന്നവർ കാരണം കാണിക്കുന്ന രേഖകൾ സമർപ്പിക്കണം. കടകൾ രാവിലെ ഏഴ് മണി മുതൽ ഒമ്പത് വരെയാണ് തുറക്കുക. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറക്കാം. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സൽ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടം കൾശനമായി നിയന്ത്രിക്കും.
പോലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും. ദീർഘദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും. അടിയന്തിര സാഹചര്യത്തിൽ വർക്ക്ഷോപ്പുകൾ തുറക്കാം. മാദ്ധ്യമ സ്ഥാപനങ്ങൾ, മരുന്ന് കടകൾ, ആംബുലൻസ് എന്നിവയ്‌ക്ക് തടസം ഉണ്ടാകില്ല. വിവാഹ-മരണാനന്തര ചടങ്ങുകളിൽ 20 പേർ മാത്രമേ പങ്കെടുക്കാവൂ.
മൂൻകൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല. മാളുകളും തിയേറ്ററുകളും പ്രവർത്തിക്കില്ല. നിരത്തുകളിൽ പരിശോധന കർശനമാക്കും. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി എടുക്കാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെയും കേസെടുക്കും. വാഹനം പിടിച്ചെടുക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
















Comments