തിരുവനന്തപുരം: കെ റെയിൽ സർവേ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ഹർജിക്കാരുടെ ഭൂമിയിൽ കെ റെയിലിനായി സർവേ നടത്തരുതെന്നായിരുന്നു ഇടക്കാല ഉത്തരവ്.
ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. പദ്ധതിക്കെതിരായ പൊതു താൽപര്യ ഹർജികളും ഇതേ ബെഞ്ചിലുണ്ട് ഇവ ഒരുമിച്ച് പരിഗണിക്കാനാണ് ഇന്നത്തേയ്‌ക്ക് മാറ്റിയത്.
കോട്ടയം കുഴിമറ്റം സ്വദേശി മുരളി കൃഷ്ണൻ ഉൾപ്പടെയുള്ളവർ നൽകിയ ഹർജികളിൽ മേലുണ്ടായ ഉത്തരവ് കെ റെയിൽ പദ്ധതികളെ അട്ടിമറിക്കുമെന്നും സാമൂഹികാഘാത പഠനത്തെ തടസപ്പെടുത്തുമെന്നുമാണ് സർക്കാർ വാദം. സർക്കാർ വാദം പരിഗണിക്കാതെ ഏകപക്ഷീയമായ ഉത്തരവാണ് പുറപ്പെടുവിച്ചതെന്നും അപ്പീലിലുണ്ട്.
പരിഗണനാ വിഷയങ്ങൾക്ക് അപ്പുറം കടന്നാണ് സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവെന്നാണ് സർക്കാർ അപ്പീലിൽ പറയുന്നത്. സർവ്വേ നിർത്തി വയ്‌ക്കാനുള്ള ഇടക്കാല ഉത്തരവ് സംസ്ഥാന വ്യാപകമായി സമാനമായ വ്യവഹാരങ്ങൾക്ക് വഴിവെക്കും. സാമൂഹികാഘാത സർവ്വേ നിർത്തി വെക്കുന്നത് പദ്ധതി വൈകാൻ കാരണമാകും. ഇത് പദ്ധതി ചെലവ് ഉയരാൻ ഇടയാക്കുമെന്നും ഹർജിയിൽ പറയുന്നു.
പദ്ധതിക്കായി ഡിപിആർ തയാറാക്കിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന സിംഗിൾ ബെഞ്ച് നിർദേശം ഒഴിവാക്കണമെന്നും സർക്കാർ അപ്പീലിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
















Comments