ജക്കാർത്ത: വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു ഗർഭിണികളാക്കിയ മദ്രസാദ്ധ്യാപകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഇന്തോനേഷ്യൻ കോടതി. 13 വിദ്യാർത്ഥികളെ പീഡിപ്പിച്ചു ഗർഭിണികളാക്കിയ അദ്ധ്യാപകൻ 36കാരനായ ഹേറീ വീരാവാനെയാണ് കോടതി ശിക്ഷിച്ചത്. 11 നും 16നും ഇടയിലുള്ള പെൺകുട്ടികളെയാണ് വീരാവാൻ ലൈംഗികമായി പീഡനത്തിനിരയാക്കിയത്.
കഴിഞ്ഞ വർഷമാണ് വീരാവാനെതിരെ പോലീസ് കേസെടുത്തത്. മതപഠനത്തിനായി എത്തുന്ന വിദ്യാർത്ഥികളെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിരുന്നതെന്നാണ് കണ്ടെത്തൽ. 2016 മുതൽ കുട്ടികളെ നിരന്തരം പീഡിപ്പിച്ചിരുന്ന ഇയാൾ വഴി എട്ട് കുട്ടികൾ ഗർഭം ധരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. പെൺകുട്ടികൾ ഒമ്പത് കുട്ടികൾക്ക് ജന്മം നൽകേണ്ട അവസ്ഥയുമുണ്ടായി.
പ്രോസിക്യൂട്ടർ മദ്രസാ അദ്ധ്യാപകന് വധശിക്ഷ നൽകണമെന്നാണ് വാദിച്ചത്. ബാൻഡുംഗ് ജില്ലാ കോടതിയാണ് വീരാവാന് ശിക്ഷ വിധിച്ചത്. ഇസ്ലാമിക ബോർഡിംഗ് സ്കൂൾ ആരംഭിച്ചാണ് വീരാവാൻ സമൂഹത്തിൽ മാന്യത നേടിയെടുത്തത്. വെസ്റ്റ് ജാവയിലാണ് മദ്രസ പ്രവർത്തിച്ചിരുന്നത്. സമീപത്തെ കുട്ടികൾക്ക് പഠന സഹായവും സമ്മാനങ്ങളും ഉപരി പഠന വാഗ്ദ്ദാനങ്ങളും നൽകിക്കൊണ്ടാണ് നിരവധി പേരെ മദ്രസാ വിദ്യാലയത്തിലേക്ക് ആകർഷിച്ചിരുന്നത്. ബോർഡിംഗിൽ ഒറ്റപ്പെട്ട് താമസിക്കേണ്ടിവരുന്ന മറ്റ് സാമ്പത്തിക സൗകര്യങ്ങളോ കാര്യമായി ബന്ധുക്കളോ ഇല്ലാത്തവരെയാണ് വീരാവാൻ ലൈംഗികമായി ചൂഷണം ചെയ്തത്.
Comments