പനാജി: ചെന്നൈയിൻ എഫ്‌സിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്തേയ്‌ക്ക് തിരിച്ചെത്തി. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് മൂന്നുഗോളുകളും നേടിയത്. പെരേര ഡയസ് 52,55 മിനിറ്റുകളിൽ ചെന്നൈയിന്റെ വലകുലിക്കിയപ്പോൾ 90 -ാം മിനിറ്റിൽ ഗോൾ നേടി അഡ്രിയാൻ ലൂണ ഗോൾ പട്ടിക പൂർത്തിയാക്കി.
പ്രതിരോധത്തിലും ആക്രമണത്തിലും മികവ് പുലർത്തിയ ബ്ലാസ്റ്റേഴ്‌സ് ഒരിക്കൽ പോലും മൈതാനത്തിലെ ആധിപത്യം വിട്ടുകൊടുത്തില്ല. തിരമാലകൾ പോലെ ആർത്തലച്ചെത്തുന്ന ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റക്കാരെ തടഞ്ഞുനിർത്താൻ ചെന്നൈയിന്റെ പ്രതിരോധ ഭടൻമാർക്കായില്ല. ആദ്യപകുതിയിൽ ഗോൾ വീഴാതെ ചെന്നൈയിന്റെ വലകാത്തെങ്കിലും രണ്ടാംപകുതിയിൽ പിടിവിട്ടു.
വർദ്ധിത വീര്യത്തോടെയെത്തിയ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റക്കാർ ഏതുസമയത്തും ഗോളടിച്ചേക്കാമെന്ന അവസ്ഥ. അങ്ങനെ മത്സരത്തിലെ ആദ്യ ഗോൾ 52-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ് നേടി. ആദ്യഗോളിന്റെ ആഘാതത്തിൽ നിന്ന് കരകയറും മുമ്പേ ബ്ലാസ്റ്റേഴ്‌സ് രണ്ടാമത്തെ ഗോളും നേടി. പെരേര ഡയസ് തന്നെയായിരുന്നു രണ്ട് ഗോളുകളും നേടിയത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരക്കാരെ പരീക്ഷിക്കുന്നതിനായി ഒരു നല്ലമുന്നേറ്റം നടത്താൻ പോലും ചെന്നൈയിന് മത്സരത്തിൽ കഴിഞ്ഞില്ല.
ഈ വിജയത്തെടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമിഫൈൽ സാധ്യതകൾ വർദ്ധിച്ചു. 18 മത്സരങ്ങളിൽ നിന്നായി 30 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്. 35 പോയിന്റുമായി ഹൈദരാബാദ് ഒന്നാംസ്ഥാനത്തും 34 പോയിന്റുമായി ജംഷഡ്പൂർ എഫ്‌സി രണ്ടാം സ്ഥാനത്തുമാണ്. 31 പോയിന്റുമായി എടികെയാണ് ബാസ്‌റ്റേഴ്‌സിന് മുന്നിൽ മൂന്നാം സ്ഥാനത്ത്.
Comments