കീവ്: സ്വന്തം മണ്ണിലേക്ക് അധിനിവേശം നടത്തുന്ന റഷ്യയെ പ്രതിരോധിക്കുന്നതിൽ യുക്രെയ്‌നിലെ പുരുഷപട്ടാളക്കാർക്കൊപ്പം തുല്യ പങ്കാണ് വനിതാ സൈനികരും വഹിക്കുന്നത്. യുക്രെയ്ൻ സായുധസേനയിൽ പെൺ പട്ടാളക്കാരുടെ സാന്നിധ്യം 17 ശതമാനമാണ്. ഇവരിൽ ഭൂരിഭാഗം പേരും ഇപ്പോൾ യുദ്ധമുന്നണിയിലുണ്ട്.
വിവിധ രാജ്യങ്ങളിലെ എംബസികളുടെ ട്വിറ്റർ അക്കൗണ്ടുകൾ വഴി രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ യുക്രെയ്ൻ പുറത്തുവിടുന്നുണ്ട്. അന്താരാഷ്‌ട്ര പിന്തുണ ഉറപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. ഇത്തരം ട്വീറ്റുകളിലൊന്നിലാണ് രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന പെൺകരുത്തിനെക്കുറിച്ച് യുക്രെയ്ൻ വ്യക്തമാക്കിയത്. ഇവരെ യുദ്ധഭൂമിയിൽ കണ്ടാൽ അതിശയിക്കേണ്ടെന്നും യുക്രെയ്ൻ പറയുന്നു.

വനിതകൾക്ക് സായുധസേനയിൽ സജീവപങ്കാളിത്തം ഉറപ്പുവരുത്തിയ രാജ്യമാണ് യുക്രെയ്ൻ. 2018 ൽ നിയമനിർമാണത്തിലൂടെ വനിതകൾക്ക് തുല്യമായ അവകാശങ്ങൾ ഇവർക്ക് നൽകിയിരുന്നു. 2019 മുതൽ പുരുഷ സൈനികരെപ്പോലെ സൈനിക കോളജുകളിൽ ഇവർക്ക് പഠനം നടത്തുവാനും ഉന്നത റാങ്കുകൾ നേടുവാനും യുക്രെയ്ൻ അവസരം നൽകിയിട്ടുണ്ട്.
2016 മുതലാണ് വനിതാ സൈനികർക്ക് യുദ്ധമുന്നണിയിൽ പോരടിക്കാൻ യുക്രെയ്ൻ അനുവാദം നൽകിയത്. അതിന് മുൻപ് ഇവർ നേഴ്‌സിംഗ് വിഭാഗത്തിലും സെക്രട്ടറിമാരായും പാചകക്കാരുമൊക്കെയായിട്ടായിരുന്നു സേനയിൽ തുടർന്നിരുന്നത്.
















Comments