ആലപ്പുഴ: ഹരിപ്പാട് ആർഎസ്എസ് പ്രവർത്തകൻ ശരത്ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. കുമാരപുരം പൊത്തപ്പള്ളി തുണ്ട് തറയിൽ അഭിജിത്തിനെയാണ് (19 ) മാന്നാറിലുള്ള ബന്ധുവീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഹരിപ്പാട് ക്ഷേത്രത്തിലെ ദേശ താലവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലാണ് ആർഎസ്എസ് പ്രവർത്തകൻ ശരത്ചന്ദ്രന് കൊല്ലപ്പെട്ടത്. സംഭവത്തിൽ മറ്റൊരു പ്രതി കോടതിയിൽ കീഴടങ്ങിയിട്ടുണ്ട്. താമല്ലാക്കൽ കൊച്ചു പടീറ്റതിൽ വിഷ്ണുവാണ് (21) കീഴടങ്ങിയത്.
കേസിലെ പ്രതികളായ കുമാരപുരം പൊത്തപ്പള്ളി നന്ദു (26) കുമാരപുരം താല്ലാക്കൽ ശിവകുമാർ (25), പൊത്തപ്പള്ളി കുമാരപുരം പീടികയിൽ ടോം തോമസ് (27), കുമാരപുരം കടൂർ വീട്ടിൽ വിഷ്ണുകുമാർ (29), കുമാരപുരം എരിക്കാവ് സുമേഷ് (33), താമല്ലാക്കൽ പുളിമൂട്ടിൽ സൂരജ് (20), തൃക്കുന്നപ്പുഴ കിഴക്കേക്കര കിഷോർ (34) എന്നിവർ റിമാൻഡിലാണ്.
കുമാരപുരത്ത് പുത്തൻ കരിയിൽ ദേവീക്ഷേത്രത്തിലെ താലപ്പൊലി എഴുന്നള്ളിപ്പിന് ഇടയിലുണ്ടായ തർക്കത്തിലാണ് ആർഎസ്എസ് പ്രവർത്തകനായ ശരത്ചന്ദ്രനെ കുത്തിക്കൊന്നത്. സംഭവത്തിന് പിന്നിൽ സിപിഎം-ഡിവൈഎഫ്ഐ പിന്തുണയുള്ള ലഹരിമരുന്ന് സംഘമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ആക്രമണ സമയത്ത് ശരത്ചന്ദ്രന് ഒപ്പമുണ്ടായിരുന്ന മനോജ് വെട്ടേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
















Comments