കൊച്ചി; അടുത്തിടെ തീയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിനെതിരെ കേരള കാത്തലിക് ബിഷപ് കൗൺസിൽ രംഗത്ത്.ചിത്രത്തിലെ ചില രംഗങ്ങൾക്കും ഡയലോഗുകൾക്കുമെതിരെയാണ് കെസിബിസി വിമർശനവുമായി രംഗത്തെത്തിയത്.
കെസിബിസി പ്രസിദ്ധീകരണമായ ജാഗ്രതാ ന്യൂസിലാണ് ഭീഷമപർവ്വത്തിനെതിരെ വിമർശനം ഉയർത്തിയിരിക്കുന്നത്. ക്രൈസ്തവവിരുദ്ധമായ ചിത്രമാണിതെന്ന് കെസിബിസി സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഭീഷ്മപർവ്വത്തിൽ വിരലിലെണ്ണാവുന്ന നല്ല കഥാപാത്രങ്ങൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും സന്യാസിനിമാരെ അവതരിപ്പിച്ചിട്ടുള്ളതിൽ ഭൂരിഭാഗവും യഥാർത്ഥത്തിലുള്ളവരുടെ പ്രതിച്ഛായ ഉള്ളവരായിരുന്നില്ലെന്നും ലേഖനത്തിൽ ആരോപിക്കുന്നു.
ക്രൈസ്തവരെ താഴ്‌ത്തിക്കെട്ടി മുസ്ലീങ്ങളെ ഉയർത്തിക്കാട്ടുകയാണ് സിനിമയെന്നും ലേഖനം ആരോപിക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗം, അതിരുവിട്ട മദ്യപാനവും പുകവലിയും, സ്വവർഗ്ഗ പ്രണയം, പരസ്ത്രീബന്ധം, കുടുംബാംഗങ്ങൾ തമ്മിലുള്ള പകയും മറ്റ് കുടുംബപ്രശ്‌നങ്ങളും തുടങ്ങിയവ ക്രൈസ്തവ കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളായി കാണിക്കുന്നു.
അതേസമയം ദൈവവിശ്വാസം മുതൽ മാതൃകാപരമായ ജീവിതരീതിയും സഹായസന്നദ്ധതയും പരസ്പരസ്‌നേഹവും മതേതരത്വ നിലപാടുകളും വരെയുള്ള എല്ലാവിധ സദ്ഗുണങ്ങളുമാണ് മുസ്ലീം കഥാപാത്രങ്ങളുടെ സവിശേഷതകളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും ലേഖനത്തിൽ ആരോപിക്കുന്നു.
ഗൗരവമായ ഒരു വിഷയം അവതരിപ്പിക്കാൻ എന്നുള്ളതിനേക്കാൾ, വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കാനോ മനഃപൂർവ്വം അവഹേളിക്കാനോ ആണ് ക്രൈസ്തവ ബിംബങ്ങളെയും അത്തരം വേഷവിധാനങ്ങളെയും മലയാള ചലച്ചിത്രങ്ങളിൽ ഏറിയപങ്കും അവതരിപ്പിച്ചുകാണാറുളളതെന്നും ലേഖനത്തിൽ ആരോപിക്കുന്നു.
മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം തിയറ്ററുകളിൽ എത്തിയത്. തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, പദ്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, ശ്രിൻ്റ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.
















Comments