മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാൻ പ്രതിയായ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിന്റെ വിചാരണ രാജസ്ഥാൻ കോടതിയിലേയ്ക്ക് മാറ്റി. 1998ലാണ് കേസിനാസ്പദമായ സംഭവം. ‘ഹം സാത്ത് സാത്ത് ഹേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി രാജസ്ഥാനിലെ കങ്കാണിയിൽ എത്തിയ സൽമാൻ ഖാൻ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നണ് കേസ്.
1972ലെ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 9/51 പ്രകാരമാണ് താരത്തിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ആയുധങ്ങൾ കൈവശം വച്ചതിനും ഉപയോഗിച്ചതിനും സൽമാനെതിരെ ആയുധ നിയമത്തിലെ 3/25, 3/27 വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.
രണ്ട് കൃഷ്ണമൃഗങ്ങളെ കൊന്നതിന് ജോധ്പൂരിലെ കോടതി ശിക്ഷിച്ചതിനെത്തുടർന്ന് 2018 ൽ സൽമാൻ ഖാനെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു. എന്നാൽ, കേസിൽ പിന്നീട് ജാമ്യം ലഭിച്ചു. ചിത്രത്തിൽ അദ്ദേഹത്തിന്റെ സഹനടൻമാരായ സെയ്ഫ് അലി ഖാൻ, സൊനാലി ബേന്ദ്രെ, നീലം, തബു എന്നിവർക്കെതിരെ വന്യജീവിസംരക്ഷണ നിയമത്തിലെ സെക്ഷൻ 51 പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 149 പ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ, പിന്നീട് ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു.
Comments