കൊച്ചി ; എറണാകുളത്ത് ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ ടാങ്കർ ലോറികൾ സമരം പിൻവലിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തില് നടന്ന ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ജിഎസ്ടി അധികൃതരിൽ നിന്നും നടപടി ഉണ്ടാവില്ലെന്ന് ഉറപ്പ് ലഭിച്ചതായി പെട്രോളിയം പ്രൊഡക്ട്‌സ് വെൽഫെയർ അസോസിയേഷൻ അറിയിച്ചു. ഇതോടെയാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.
ഇന്ന് രാവിലെ 9 മണിക്കാണ് ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ യോഗം നടന്നത്. എണ്ണ കമ്പനികളുടെ പ്രതിനിധികളും ലോറി ഉടമകളും ചർച്ചയിൽ പങ്കെടുത്തിരുന്നു. സർവീസ് ടാക്‌സ് 13 ശതമാനം അടക്കാൻ കഴിയില്ലെന്നും കരാർ പ്രകാരം എണ്ണ കമ്പനികളാണ് ടാക്‌സ് നൽകേണ്ടതെന്നും യോഗത്തിൽ ലോറി ഉടമകൾ വ്യക്തമാക്കി.
13 ശതമാനം ടാക്സ് നൽകാൻ നിർബന്ധിതരായതോടെയാണ് ടാങ്കർ ലോറി ഉടമകൾ സർവ്വീസുകൾ നിർത്തിവയ്‌ക്കാൻ തീരുമാനിച്ചത്. ഇന്നലെ മുതൽ രണ്ട് കമ്പനികളിലായി 600 ഓളം ലോറികളാണ് പണിമുടക്കിയത്. ഇതോടെ സംസ്ഥാനത്തെ പകുതി പമ്പുകളിലേക്കും ഇന്ധന വിതരണം തടസ്സപ്പെട്ടു. ഇതിന് പിന്നാലെയാണ് ചർച്ചയ്‌ക്കായി യോഗം വിളിച്ചത്.
Comments