തിരുവനന്തപുരം : ഇന്ന് മുതൽ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ചാർജ് വർധനവ് ആവശ്യപ്പെട്ട് പല തവണ നിവേദനങ്ങൾ നൽകിയിട്ടും പരിഗണിക്കപ്പെടാത്തതിനെ തുടർന്നാണ് സമരം. 7000 ത്തോളം സ്വകാര്യ ബസുകൾ പണിമുടക്ക് ആരംഭിച്ചു. കെഎസ്ആർടിസി കൂടുതൽ ബസുകൾ ഓടിക്കാൻ തീരുമാനിച്ചെങ്കിലും ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് തിരിച്ചടിയായിരിക്കുകയാണ്.
കുറഞ്ഞ നിരക്ക് 12 രൂപ ആക്കുക, വിദ്യാർത്ഥികളുടെ നിരക്ക് 6 രൂപയാക്കുക, കിലോമീറ്റർ നിരക്ക് 1 രൂപ പത്ത് പൈസ ആക്കുക തുടങ്ങിയതാണ് ബസ്സുടമകളുടെ ആവശ്യം. അടച്ചുപൂട്ടൽ സമയത്തെ നികുതികൾ ഒഴിവാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.
കൊറോണ മൂലമുണ്ടായ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കാതെ ബസുടമകൾ വലയുമ്പോഴും അവരെ സഹായിക്കുന്ന ഒരു സമീപനവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം. ചാർജ് വർധിപ്പിച്ചില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്ന് അഞ്ച് മാസം മുമ്പ് തന്നെ ബസുടമകൾ മന്ത്രിയെ അറിയിച്ചിരുന്നു. വിഷയം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതോടെ ഉടമകൾ താൽകാലികമായി സമരം മാറ്റിവച്ചു.
തുടർന്ന് പലതവണ മന്ത്രിയെ കണ്ട് ചർച്ച നടത്തിയെങ്കിലും ചാർജ് വർധനവ് പ്രാബല്യത്തിൽ വന്നില്ല. ബജറ്റിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും നടന്നില്ല. ഈ സാഹചര്യത്തിലാണ് നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാൻ ഉടമകൾ തീരുമാനിച്ചത്.
















Comments