ബെംഗളൂരു: ടിപ്പുസുൽത്താനെ കുറിച്ചുള്ള പാഠ ഭാഗങ്ങളിൽ മാറ്റം വരുത്തിയ ശേഷം പഠിപ്പിക്കാമെന്ന് കർണാടക പാഠപുസ്തക പുന:പരിശോധന സമിതിയുടെ റിപ്പോർട്ട്. ടിപ്പുവിനെ മഹത്വവൽക്കരിക്കുന്ന ഭാഗങ്ങൾ കുറച്ച് പാഠഭാഗം നിലനിർത്താമെന്നാണ് സർക്കാർ നിയോഗിച്ച സമിതിയുടെ നിർദ്ദേശം.ഭരണാധികാരിയെന്ന നിലയിൽ ടിപ്പുവിനെ പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നും അതേസമയം ടിപ്പുവിനെ മഹത്വവൽക്കരിക്കുന്ന രീതിയിൽ ചിത്രീകരിക്കാനാവില്ലെന്ന് സമിതി വ്യക്തമാക്കി.
അഹോം രാജവംശത്തെക്കുറിച്ചും കശ്മീർ താഴ് വരയിലെ കർകോട്ട രാജവംശത്തെക്കുറിച്ചും പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശമുണ്ട്.വടക്കുകിഴക്കൻ മേഖലയിൽ 600 വർഷത്തോളം ഭരണം നടത്തിയ രാജവംശമാണ് അഹോം രാജവംശം.ദക്ഷിണേന്ത്യയിലെ അയോദ്ധ്യ എന്നറിയപ്പെടുന്ന ബാബബുഡൻ ഗിരിയെക്കുറിച്ചും ദത്തപീഠത്തെക്കുറിച്ചും ഒരു അദ്ധ്യായം ഉൾപ്പെടുത്തണമെന്നും കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം.എഴുത്തുകാരനായി രോഹിത് ചക്രതീർത്ഥ അദ്ധ്യക്ഷനായ സമിതിയുടേതാണ് നിർദ്ദേശം.
കഴിഞ്ഞ കോൺഗ്രസ് സർക്കാറിന്റെ കാലത്ത് പാഠപുസ്തക സമിതി തയ്യാറാക്കിയ പുസ്തകത്തിൽ ടിപ്പുവിന് അമിത പ്രധാന്യം നൽകിയിരുന്നതായും അത് ഇപ്പോൾ നീക്കുന്നതായും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
ടിപ്പുവിന് അമിത പ്രാധാന്യം നൽകുന്നുവെന്നും മഹത്വവൽക്കരിക്കുന്നെന്നും ചൂണ്ടിക്കാട്ടി പാഠഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മടിക്കേരി ബിജെപി എംഎൽഎ അപ്പാച്ചു രഞ്ജൻ സർക്കാറിന് കത്ത് നൽകിയിരുന്നു. കുടക് മേഖലയിലുള്ള ഹിന്ദുക്കളെ മതം മാറ്റാൻ ടിപ്പു ശ്രമിച്ചിരുന്നതായും ക്ഷേത്രങ്ങൾ തകർത്തിരുന്നതായും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നാലെ നിരവധി പേർ പാഠപുസ്തകത്തിനെതിരെ രംഗത്തെത്തിയതോടെയാണ് സർക്കാർ 2021 സെപ്തംബറിൽ റിവ്യൂ പാനലിനെ നിയമിച്ചത്.
Comments