ലോസാഞ്ചലസ്: ഓസ്‌കർ വിതരണ ചടങ്ങിനിടെ അവതാരകൻ ക്രിസ് റോക്കിനെ തല്ലിയ സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ഹോളിവുഡ് താരം വിൽ സ്മിത്ത്. താൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് വിൽ സ്മിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു. വൈകാരികമായി പ്രതികരിച്ചതാണെന്നും പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്നും വിൽ സ്മിത്ത് കുറിച്ചു.
‘അക്രമം ഒരിക്കലും നടക്കാൻ പാടില്ലാത്തതും വിനാശകരവുമാണ്. ഓസ്‌കർ ചടങ്ങിനിടെ എന്റെ ഭാഗത്ത് നിന്നും ഉണ്ടായ പ്രവർത്തനങ്ങൾക്ക് ഒരു ന്യായീകരണവുമില്ല. ഭാര്യയ്‌ക്ക് നേരെയുള്ള പരാമർശത്തിൽ വികാരത്തോടെ പെരുമാറി. ജാദയുടെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള തമാശ എനിക്ക് അംഗീകരിക്കാനായില്ല. തീർത്തും തെറ്റായിരുന്നു. അതിന് ഞാൻ എല്ലാവരോടും പരസ്യമായി മാപ്പ് ചോദിക്കുന്നു. സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല’ വില്യം സ്മിത്ത് കുറിച്ചു.
ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയർ സ്റ്റൈലിനെ ക്രിസ് റോക്ക് കളിയാക്കിയതായിരുന്നു വിൽസ്മിത്തിനെ പ്രകോപിപ്പിച്ചത്. വേദിയിലേക്ക് കടന്നു വന്ന വിൽ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വിൽസ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്‌കാർ വേദിയെ ഞെട്ടിച്ചിട്ടിരുന്നു. എന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്നും വിൽ സ്മിത്ത് മുഖത്തടിച്ച ശേഷം ക്രിസ് റോക്കിനോട് പറഞ്ഞിരുന്നു.
ഓസ്‌കർ ചടങ്ങിനിടെയുണ്ടായ സംഭവത്തിൽ സംഘാടകർ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരസ്യ പ്രതികരണവുമായി വിൽ സ്മിത്ത് എത്തിയത്. ഓസ്‌കർ ചട്ടങ്ങളുടേയും കാലിഫോർണിയ നിയമങ്ങളുടേയും അടിസ്ഥാനത്തിലാണ് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസ് അന്വേഷണം നടത്തുക. ഇന്നലെ അക്കാദമിയുടെ 12 മുതിർന്ന അംഗങ്ങൾ അടിയന്തിര യോഗം ചേർന്നിരുന്നു.
മികച്ച താരത്തിനുള്ള ഓസ്‌കർ അവാർഡ് ലഭിച്ചത് വിൽ സ്മിത്തിനായിരുന്നു. താരത്തിന്റെ ഓസ്‌കർ തിരിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് യോഗത്തിൽ ചർച്ച ചെയ്തത്. എന്നാൽ സമവായത്തിൽ എത്താൻ സാധിക്കാത്തതിനെ തുടർന്ന് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ക്രിസ് റോക്ക് ഇതുവരെ പരാതി നൽകിയിട്ടില്ല. അതുകൊണ്ട് കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്ന് ലോസാഞ്ചലസ് പോലീസും അറിയിച്ചിട്ടുണ്ട്.
















Comments