കൊച്ചി: ‘കൂമൻകാവിൽ ബസ്സിറങ്ങിയപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കിടയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടെ കരുതിക്കാണണം”-
മലയാള സാഹിത്യത്തിൽ ഭാഷയുടെ മുന്നോർക്കുടം പൊട്ടിയൊഴുകിയ വരികളുടെ തുടക്കം ഇങ്ങനെയായിരുന്നു. ഖസാക്കെന്ന ഇതിഹാസകാവ്യം മലയാളത്തിന് സമ്മാനിച്ച ഒ.വി.വിജയന്റെ ആദ്യവരികൾ.വ്യവസ്ഥകളെ തകിടംമറിച്ച് മലയാളസാഹത്യത്തിലേക്ക് കാടിളക്കി ഒരു ഒറ്റയാന്റെ ചിന്നംവിളിച്ചുള്ള വരവായിരുന്നു അത്.
രവിയും ഖസാക്കും അപ്പുക്കിളിയും കൂമൻകാവും അള്ളാപ്പിച്ച മൊല്ലാക്കയും മൈമൂനയും, നൈജാമലിയും കഥാപാത്രമായി എത്തുന്ന ഖസാക്കിന്റെ ഇതിഹാസം മലയാള സാഹിത്യത്തിന് നവഭാവുകത്വം സമ്മാനിച്ചു. മലയാളനോവലുകളിൽ നായകന്റെയും രചനയുടെയും യാഥാസ്ഥിതികത്വം കടപുഴക്കിയെറിഞ്ഞ് പുതിയൊരു രചനാശൈലി കൊണ്ടുവന്നു. വാക്കുകളെ വിഷ്വലൈസ് ചെയ്ത എഴുത്തുകാരനായിരുന്നു വിജയൻ. ജമന്തിപ്പൂക്കളുടെ ചലഗന്ധം എന്ന് വിജയനെഴുതുമ്പോൾ പൊട്ടിയൊഴുകുന്ന ചലത്തിന്റെ അസ്വാസ്ഥ്യകരമായ ഒരു മണമായിരുന്നു ജമന്തിപ്പൂവിനെന്ന് നാം ഓർത്തുപോകും. നമ്മുടെ മൂക്കിൽ ആ മണമങ്ങനെ തളംകെട്ടി നിൽക്കും.
മാവിന്റെയും പ്ലാവിന്റെയും പുളളിവെയിൽ എന്ന് വിജയനെഴുതുമ്പോൾ സൂര്യരശ്മികൾ ഇലത്തലപ്പുകളിലൂടെ വൃത്താകൃതിയിൽ നിലത്ത് പ്രതിബിംബിക്കുന്ന കാഴ്ച നമുക്ക് അനുഭവപ്പെടും. വരികളോരോന്നും ഒരു ചലച്ചിത്രത്തിലെ രംഗമെന്നപോലെ നമുക്ക് കാണാം. ആർത്തവരക്തത്തെപ്പറ്റി വിജയനെഴുതിയപ്പോൾ യാഥാസ്ഥിതികത്വം മൂക്കത്ത് വിരൽവച്ചു. വരികൾക്കു മുന്നിൽ ജുഗുപ്തസയോടെ അറച്ചുനിന്നു. അസ്വസ്ഥതയോടെ മനസ്സിൽ സ്വയം ഉഴറിനടന്നു. കരിമ്പനപ്പട്ടകളിൽ കാറ്റുപിടിച്ചുവെന്ന വരികൾ വായിക്കുമ്പോൾ പാലക്കാടിന്റെ ഒരുനേർചിത്രം ഹൃദയത്തെ മദിച്ചെത്തും. വലിയശബ്ദത്തോടെ കാറ്റ് കരിമ്പനപ്പട്ടകളെ ഉലയ്‌ക്കുമ്പോൾ പൂരപ്പറമ്പിൽ തലയുയർത്തി, ചെവിയാട്ടി നിൽക്കുന്ന കരിവീരൻമാരുടെ നിരകളായി കരിമ്പനക്കൂട്ടങ്ങൾ നമുക്ക് അനുഭവപ്പെടും.

വരകളിൽ ത്രിമാനബിംബങ്ങളെന്നപോലെ വരികളിൽ ത്രിമാനകാഴ്ചയൊരുക്കുകയായിരുന്നു വിജയൻ. 1969 ൽ പിറന്ന ഖസാക്കിന്റെ ഇതിഹാസം മലയാളത്തിൽ ഖസാക്ക് എന്ന പേരിൽ ഒരു ഗ്രാമത്തെ സൃഷ്ടിച്ചു. പാലക്കാട്ടെ തസ്രാക്ക് ആണ് ഖസാക്കെന്ന് ആസ്വാദകലോകം വായിച്ചെടുത്തു. തസ്രാക്കിന്റെ പുരാണസ്ഥലികളിൽ വിജയൻ ഒരു താപസിയെപ്പോലെ ഉഴറിനടന്നപ്പോൾ അനിർവചനീയമായ വരിപിറന്നു. ആ വരികൾക്ക് മാന്ത്രിക സ്പർശമുണ്ടായിരുന്നു.
വ്യവസ്ഥാപിത നായകസങ്കൽപങ്ങളെ അട്ടിമറിച്ച വിജയനെ മലയാള സാഹിത്യത്തിലെ തമ്പുരാക്കൻമാർ പടിക്കുപുറത്തു നിർത്തി. അവസരത്തിലും അനവസരത്തിലും അവർ നോവലിനെതിരെ ശബ്ദമുയർത്തി. അംഗീകാരങ്ങളെ വിജയനിൽ നിന്നും അകറ്റി. ഇന്ത്യയിൽ ജ്ഞാനപീഠം ലഭിച്ച ഏതൊരു എഴുത്തുകാരനേക്കാളും തലപ്പൊക്കം വിജയനുണ്ടായിരുന്നിട്ടും ജ്ഞാനപീഠം ലഭിക്കാത്തതിനു പിന്നിൽ മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരന്റെ അർത്ഥഗർഭമായ മൗനമായിരുന്നു എന്ന് കാലത്തിനിപ്പുറവും അപകീർത്തിയായി നിൽക്കുന്നു.
അർഹതപ്പെട്ട അംഗീകാരങ്ങളൊന്നും വിജയന് ലഭിച്ചില്ല. കേന്ദ്രസാഹിത്യ അക്കാദമി അവാർഡുപോലും വൈകിമാത്രമാണ് കിട്ടിയത്. എന്നാൽ മലയാളികളുടെ വായനയിലും ചിന്തയിലും സർവ്വജ്ഞപീഠം കയറിയ എഴുത്തുകാരനായിരുന്നു വിജയൻ. ഏഴു ദിവസത്തെ കൂമൻകാവിലെ ജീവിതത്തിനുശേഷം ഖസാക്കിനോട് വിടപറയുന്ന അയാൾ കൂമൻ കാവിൽ ബസ് കാത്തു നിൽക്കുകയായിരുന്നു.
”കൂമൻകാവിലെത്തിയപ്പോഴും ആ വെളുത്തമഴ നിന്നു പെയ്തു. ബസ് വരാൻ ഇനിയും ഏറെ നേരമുണ്ട്. രവി കട്ടകളെ പതുക്കെ കാലുകൊണ്ട് ഉയർത്തി. നീലനിറത്തിലുളള മുഖമുയർത്തി അവൻ മേൽപ്പോട്ട് നോക്കി. ഇണർന്നുപൊട്ടിയ കറുത്ത നാക്ക് പുറത്തേക്ക് വെട്ടിച്ച് പാമ്പിന്റെ പത്തി വിടരുന്നത് രവി കൗതുകത്തോടെ നോക്കി, വാത്സല്യത്തോടെ കാല്പടത്തിൽ പല്ലുകൾ അമർന്നു…ബസ് വരാനായി രവി കാത്തുകിടന്നു”.
രവിയുടെ മരണത്തോടെ ഖസാക്ക് അവസാനിക്കുകയാണ്. മരണത്തിന്റെ തണുപ്പും ജീവിതത്തിന്റെ ഉഷ്ണവും വായനക്കാരിൽ സന്നിവേശിപ്പിച്ചുകൊണ്ട്. അസ്വസ്ഥതയോടെയല്ലാതെ ഖസാക്ക് വായിച്ച് അവസാനിപ്പിക്കാനാവില്ല.ഒരു ഉൻമാദം കാലങ്ങളോളം മനസ്സിനെ വല്ലാതെ മദിച്ചുകൊണ്ടിരിക്കും. മനസ്സിൽ തപംചെയ്‌തെടുത്ത വരികൾ വിജയനെ എഴുത്തിലെ താപസ്വിയാക്കുന്നത് അങ്ങനെയാണ്.
ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ എന്ന ഒ.വി. വിജയൻ കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ, മുട്ടത്തുവർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്‌കാരം പത്മശ്രീ എന്നീ ബഹുമതികൾ നേടിയ വിജയനെ 2003-ൽ രാഷ്‌ട്രപതി എ.പി.ജെ.അബ്ദുൽ കലാം പത്മഭൂഷൺ നൽകി ആദരിച്ചു.
















Comments