ന്യൂഡൽഹി: ശൈശവ വിവാഹത്തെക്കുറിച്ച് രാജ്യസഭയിൽ അസംബന്ധം വിളിച്ചുപറഞ്ഞ എൻസിപി എംപി ഫൗസിയ ഖാന് മറുപടി നൽകി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. പെൺകുട്ടികളെ വളരെ ചെറിയ പ്രായത്തിൽ വിവാഹം ചെയ്യിക്കുന്നതിലുള്ള ഫൗസിയ ഖാന്റെ പിന്തിരിപ്പൻ സമീപനത്തിൽ രൂക്ഷമായ വിമർശനമാണ് സ്മൃതി ഇറാനി ഉന്നയിച്ചത്.
ഒരു നിശ്ചിത പ്രായപരിധിക്ക് ശേഷവും പെൺകുട്ടികൾക്ക് വേറൊന്നും ചെയ്യാനില്ലാത്തതിനാലാണ് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതെന്ന് ഫൗസിയ ഖാൻ പാർലമെന്റിൽ പറഞ്ഞിരുന്നു. ജോലിയില്ലാത്തതിനാലും പഠിക്കാൻ പോകാൻ പറ്റാത്തതിനാലും വെറുതെയിരിക്കേണ്ടി വന്നതുകൊണ്ടാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വിവാഹം ചെയ്യുന്നതെന്നായിരുന്നു ഫൗസിയ ഖാന്റെ അഭിപ്രായം. ശൈശവ വിവാഹ നിരോധന നിയമത്തിൽ ഭേദഗതി വരുത്തിയ ബില്ലിനെ ചോദ്യം ചെയ്തായിരുന്നു ഫൗസിയ ഖാന്റെ പരമർശം. മഹാരാഷ്‌ട്രയിൽ നിന്നുള്ള എൻസിപി എംപിയാണ് ഫൗസിയ ഖാൻ.
എന്നാൽ ഒന്നും ചെയ്യാനില്ലാത്തതിനാൽ കല്യാണം കഴിക്കുകയാണെന്ന് പ്രസ്താവിച്ച് ശൈശവ വിവാഹത്തെ ന്യായീകരിക്കരുതെന്ന് സ്മൃതി ഇറാനി മറുപടി നൽകി. മെച്ചപ്പെട്ടതായി ഒന്നും ചെയ്യാനില്ലാത്തതിനാലാണ്, പ്രായപൂർത്തിയാകുന്നതിന് മുമ്പേ പെൺകുട്ടികൾ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതെന്ന പരാമർശം തിരുത്തപ്പെടേണ്ടതാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. ഫൗസിയ ഖാൻ നിലപാട് പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി രാജ്യസഭയിൽ പറഞ്ഞു.
ചില പ്രത്യേക സമുദായങ്ങളിലെ കുടുംബങ്ങളിൽ രക്ഷാകർത്താക്കളുടെ സമ്മർദ്ദം മൂലം പെൺകുട്ടികൾ വിവാഹം കഴിക്കപ്പെടുകയാണ്. സംസ്ഥാന-ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ അത്തരം സമുദായങ്ങളോട് ക്രിയാത്മകമായ ചർച്ച നടത്തി പെൺകുട്ടികൾക്ക് സുരക്ഷിതത്വവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു. ശൈശവ വിവാഹത്തിന് നേതൃത്വം നൽകുന്ന കുടുംബാംഗങ്ങൾക്കും പങ്കെടുക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി
ഇന്ത്യയിൽ സ്ത്രീകളുടെ വിവാഹപ്രായം 18 വയസിൽ നിന്ന് 21 വയസായി ഉയർത്തിയിരുന്നു. 2021 ഡിസംബറിലാണ് ഭേദഗതി ചെയ്ത ബിൽ പ്രാബല്യത്തിൽ വന്നത്. പെൺകുട്ടികൾക്ക് സുരക്ഷിതത്വം വിദ്യാഭ്യാസവും നൽകുന്നതിനോടൊപ്പം ലിംഗസമത്വം ഉറപ്പുവരുത്തുക എന്നതായിരുന്നു വിവാഹപ്രായം ഉയർത്തുന്നതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിട്ടത്.
Comments