വഡോദര: ആംആദ്മി പാർട്ടിയുടെ പ്രചാരണ തന്ത്രങ്ങൾക്ക് തുടക്കത്തിലേ ഗുജറാത്തിൽ വൻ തിരിച്ചടി. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിൽ സന്ദർശനം നടത്തിയ അരവിന്ദ് കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് 150 ലേറെ ആംആദ്മി നേതാക്കളും അനുയായികളും ബിജെപിയിൽ ചേർന്നത്.
ആംആദ്മിയെ ഗുജറാത്തിൽ വേരുറപ്പിക്കാനും ഭാവിയിൽ ഭരണം പിടിക്കാനുമായി നടത്തിയ യാത്ര തിരിച്ചടിച്ചതിന്റെ ഞെട്ടലിലാണ് എഎപി ക്യാമ്പ്. രണ്ടു ദിവസത്തെ സന്ദർശനത്തി നാണ് കേജ്രിവാളും ഭഗവന്ത് മന്നും ഗുജറാത്തിലെത്തിയത്. പ്രവർത്തകർ ഒരുക്കിയ സ്വീകരണത്തിൽ റോഡ് ഷോയും സംഘടിപ്പിക്കപ്പെട്ടിരുന്നു. ഡൽഹിക്ക് ശേഷം പഞ്ചാബ് പിടിക്കാൻ സാധിച്ചതിന്റെ ആഘോഷവും പ്രവർത്തകർ നടത്തി. പ്രാദേശിക ക്ഷേത്രത്തിലും മഹാത്മാ ഗാന്ധിയുടെ ആശ്രമത്തിലും ദർശനം നടത്തിയശേഷം പാർട്ടിയുടെ വിവിധ യോഗങ്ങളിലും നേതാക്കൾ പങ്കെടുത്തു. ഞായറാഴ്ച പരിപാടി കഴിഞ്ഞ് നേതാക്കൾ മടങ്ങിയശേഷം ഇന്നലെ വൈകിട്ടാണ് എഎപിയെ ഞെട്ടിച്ച് അതേ പ്രവർത്തകർ ബിജെപിയിലെത്തിയത്. 150 പേരാണ് ആംആദ്മി-കോൺഗ്രസ്സ് പാർട്ടി ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നത്.
‘ കേജ്രിവാളും ഭഗവന്ത് മന്നും സ്വന്തം വീട്ടിൽ മടങ്ങിയെത്തി ഭക്ഷണം കഴിക്കും മുന്നേ തലേന്ന് കൂടെയുണ്ടായിരുന്ന നേതാക്കളടക്കം ബിജെപിയിലെത്തി. ഗുജറാത്തിലെ ജനങ്ങളെ വിഢ്ഢികളാക്കാൻ സാധിക്കില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ബിജെപി പതിറ്റാണ്ടുകളായി ഗുജറാത്ത് ഭരിക്കുകയാണ്. ഇവിടത്തെ ജനങ്ങൾ നൽകുന്ന പിന്തുണയും വിശ്വാസവുമാണ് ബിജെപിയെ തുടർച്ചയായി അധികാരത്തിലെത്തിക്കുന്നത്. ഈ സംസ്ഥാനത്ത് വേർതിരിവു ണ്ടാക്കാൻ ശ്രമിക്കുന്നവർ സ്വയം തോറ്റുമടങ്ങുകയാണ്. പഞ്ചാബിൽ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ കർഷകർക്ക് നേരെ ലാത്തിചാർജ്ജ് നടത്തിയ ആംആദ്മി സാധാരണ ക്കാരന്റെ പാർട്ടിയല്ലെന്ന് തെളിയിക്കുകയാണ്.’ ഗുജറാത്ത് ബിജെപി അദ്ധ്യക്ഷൻ പ്രദീപ് സിൻഹ് വഗേല പറഞ്ഞു.
എഎപിയും കോൺഗ്രസ്സും വിട്ട നൂറുകണക്കിന് പ്രവർത്തകർക്ക് ബിജെപി നേതൃത്വം വൻസ്വീകരണമാണ് നൽകിയത്. പ്രവർത്തകരെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന് പ്രചരിപ്പിക്കുന്ന എഎപി-കോൺഗ്രസ്സ് നേതാക്കളുടെ മുന്നിൽ അതേ പ്രവർത്തകർ ബിജെപിയ്ക്കും ഗുജറാത്തിനുമായി വികസനത്തിന്റെ പുതിയ ചരിത്രം രചിക്കുമെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.
Comments