അബുജ : പ്രവാചകനെ നിന്ദിച്ചെന്ന് ആരോപിച്ച് ഹ്യൂമനിസ്റ്റ് അസോസിയേഷൻ ഓഫ് നൈജീരിയയുടെ പ്രസിഡന്റ് മുബാറക് ബാലയ്‌ക്ക് ജയിൽ ശിക്ഷ . നൈജീരിയയിലെ നോർത്തേൺ സ്റ്റേറ്റ് ഓഫ് കാനോയിലെ ഹൈക്കോടതിയാണ് ഇസ്ലാമിനെ നിന്ദിച്ചെന്ന് കാട്ടി മുബാറക് ബാലയ്‌ക്ക് 24 വർഷത്തെ ശിക്ഷ വിധിച്ചിരിക്കുന്നത് . ഇസ്ലാമിനെയും പ്രവാചകനെയും വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റുകൾ എഴുതിയതടക്കം 18 കുറ്റങ്ങളാണ് മുബാറക് ബാലയ്‌ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
മുഹമ്മദ് മുബാറക് ബാലയെ കോടതി 24 വർഷത്തെ തടവിന് ശിക്ഷിച്ചതായി കാനോ ആസ്ഥാനമായുള്ള ഹൈക്കോടതി ജഡ്ജി ഫാറൂഖ് ലോണും പറഞ്ഞു. 2020 ഏപ്രിലിൽ കസ്റ്റഡിയിലെടുത്ത ബാലയ്‌ക്കെതിരെ ഒരു കൂട്ടം മുസ്ലീങ്ങളാണ് കേസ് നൽകിയത്. കാനോയിൽ മുസ്ലീങ്ങളാണ് ഭൂരിപക്ഷം. ഇസ്ലാമിക നിയമത്തിനാണ് ഇവിടെ ഏറെ പ്രാധാന്യം.
കാനോയിൽ ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ച ബാല 2014-ൽ ഇസ്ലാം മതം ഉപേക്ഷിക്കുകയും നിസ്ക്കാരമടക്കമുള്ളവ നിർത്തുകയും ചെയ്തിരുന്നു . 2013 ൽ ഒരു ക്രിസ്ത്യൻ സ്ത്രീയെ ശിരഛേദം ചെയ്യുന്ന വീഡിയോ കണ്ടതിന് ശേഷമാണ് അദ്ദേഹം ഇസ്ലാം ഉപേക്ഷിച്ചത്.
അതിനുശേഷം ബാലയുടെ കുടുംബം അദ്ദേഹത്തെ ബലമായി മാനസികരോഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജ്യം വിട്ട അദ്ദേഹത്തെ 2020-ൽ അയൽരാജ്യമായ കടുനയിൽ നിന്ന് അറസ്റ്റ് ചെയ്തു, കാനോയിലേക്ക് കൊണ്ടുവന്നു, അതിനുശേഷം അദ്ദേഹം പോലീസ് കസ്റ്റഡിയിലാണ്.
കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് പറയുന്നതനുസരിച്ച്, മുഹമ്മദ് നബിയെ ‘ഭീകരൻ’ എന്ന് വിളിച്ച അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് അറസ്റ്റിന് പ്രധാന കാരണം. ബാലയെ ഒരു ഇസ്ലാമിക കോടതിയിൽ വിചാരണ ചെയ്തിരുന്നെങ്കിൽ വധശിക്ഷ വരെ ലഭിക്കുമായിരുന്നു എന്നാണ് സൂചന . യുഎൻ മനുഷ്യാവകാശ വിദഗ്ധരും അന്താരാഷ്‌ട്ര അവകാശ ഗ്രൂപ്പുകളും അദ്ദേഹത്തിന്റെ ശിക്ഷയെ ശക്തമായി അപലപിക്കുകയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Comments