ചെന്നൈ: ചെന്നൈ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച പുരാതന നാഗാഭരണ വിഗ്രഹത്തോടുകൂടിയ ശിവലിംഗം പിടിച്ചെടുത്തു. 1800 കാലഘട്ടത്തിലെ ശിവലിംഗമാണിത്. ചെന്നൈ വിമാനത്താവളത്തിൽ നിന്നും അമേരിക്കയിലേക്കാണ് വിഗ്രഹം കടത്താൻ ശ്രമിച്ചത്. ചെന്നൈ എയർ കസ്റ്റംസിന്റേതാണ് നടപടി.
4.6 കിലോ ഗ്രാം ഭാരവും 36 സെന്റി മീറ്റർ ഉയരവുമുള്ള വിഗ്രഹം, കല്ലുറിച്ചിയിലെ ഒരു വ്യക്തിയിൽ നിന്നുമാണ് കണ്ടെടുത്തത്. തമിഴ്നാട്ടിൽ നിന്നും വാങ്ങിയ വിഗ്രഹമാണിതെന്നാണ് കല്ലുറിച്ചി സ്വദേശി പറഞ്ഞത്. എന്നാൽ സംശയം തോന്നിയ കസ്റ്റംസ് പുരാവസ്തു വിദഗ്ധരെ സമീപിക്കുകയായിരുന്നു.
പുരാവസ്തു ഗവേഷകർ നടത്തിയ പരിശോധനയിൽ വിഗ്രഹം 1800 കാലഘട്ടത്തിലുള്ളതാണെന്ന് കണ്ടെത്തി. വിഗ്രഹം കൈവശം വെയ്ക്കാനുള്ള സർട്ടിഫിക്കറ്റ് കല്ലുറിച്ചി സ്വദേശിയുടെ കൈവശം ഇല്ലായിരുന്നു. കസ്റ്റംസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Comments