കണ്ണൂർ: സിപിഎം നേതാവും മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷയുമായ എംസി ജോസഫൈൻ(74) അന്തരിച്ചു. ഇന്നലെ പാർട്ടി കോൺഗ്രസ് വേദിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം.
1948 ഓഗസ്റ്റ് മൂന്നിന് മുരിക്കുംപാടം മാപ്പിളശേരി ചവര-മഗ്ദലേന ദമ്പതികളുടെ മകളായി ജനനം. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി എ മത്തായിയാണ് ഭർത്താവ്. മകൻ: മനു പി മത്തായി. മരുമകൾ: ജ്യോത്സന. പേരക്കുട്ടികൾ: മാനവ് വ്യാസ്, കണ്ണകി വ്യാസ്.
വിദ്യാർത്ഥി-യുവജന-മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് ജോസഫൈൻ പൊതുരംഗത്ത് സജീവമായത്. 1978ൽ സിപിഐഎം അംഗത്വം നേടി. 1984ൽ സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമാണ്.
1996ൽ ജോസഫൈൻ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി ചുമതലയേറ്റു. സംസ്ഥാന വെയർഹൗസിങ് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേയ്‌ക്കും 1989ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിലേയ്‌ക്കും മത്സരിച്ചു.
2017 മുതൽ 2021 വരെ സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷയായി പ്രവർത്തിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിത വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ ജോസഫൈൻ വഹിച്ചിട്ടുണ്ട്.
















Comments