തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പങ്കെടുക്കുന്ന പൊതുപരിപാടിയിൽ മന്ത്രിയെ സ്വകരിക്കാൻ എത്താത്തവർക്ക് ലോണും ആനുകൂല്യങ്ങളും ഇല്ലെന്ന് ഭീഷണി. തിരുവല്ലം കുടുംബശ്രീ സിഡിഎസ് പ്രസിഡന്റാണ് അംഗങ്ങളുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ ഭീഷണി സന്ദേശം അയച്ചത്. സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശിവൻ കുട്ടിക്ക് സ്വീകരണം നൽകുന്ന പരിപാടിയിൽ ഘോഷയത്രയിൽ പങ്കെടുക്കാനാണ് നിർദ്ദേശം.
ഘോഷയാത്രയ്‌ക്ക് എത്താത്ത അംഗങ്ങൾക്ക് ലോൺ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകില്ലെന്ന് സിഡിഎസിൽ നിന്ന് അറിയിച്ചതായാണ് വാട്‌സ്ആപ്പ് സന്ദേശത്തിൽ പറയുന്നത്. ഓരോ കുടുംബശ്രീയിൽ നിന്നും അഞ്ച് മുതൽ 10 വരെയുള്ള അംഗങ്ങൾ ചിത്രാഞ്ജലി ജംഗ്ഷനിൽ എത്തേണ്ടതാണ്. ഘോഷയാത്രയിൽ പങ്കെടുക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് മാത്രമെ സിഡിഎസ്സിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ എന്നും സന്ദേശത്തിൽ പറയുന്നു.
ഏപ്രിൽ 20നാണ് ചടങ്ങ് നടക്കുന്നത്. ഘോഷയാത്ര കഴിഞ്ഞുള്ള പൊതുപരിപാടിയിലും എല്ലാവരും പങ്കെടുക്കണം. ടൂവീലർ ഉള്ളവർ അങ്ങനെ ചടങ്ങിലെത്തണമെന്നും നിർദ്ദേശമുണ്ട്. ശിവൻകുട്ടിയ്‌ക്ക് പൗരസ്വീകരണം എന്ന പേരിലാണ് പരിപാടി നടക്കുന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാലും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. സിപിഐഎം എൽപിഎസ് പാച്ചല്ലൂർ ബ്രാഞ്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
















Comments