ന്യൂഡൽഹി : ബ്രഹ്മോസ് ക്രൂയിസ് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചതായി ഇന്ത്യൻ വ്യോമ സേന. സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ നിന്നാണ് ബ്രഹ്മോസ് മിസൈൽ വിക്ഷേപിച്ചത്. ഇത് കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിയെന്ന് ഇന്ത്യൻ വ്യോമസേന അറിയിച്ചു. ഡീ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവിക സേനയുടെ കപ്പലിലേക്കാണ് മിസൈൽ അയച്ചത്. നാവിക സേനയുമായി മികച്ച പങ്കാളിത്തത്തോടെയാണ് മിസൈൽ പരീക്ഷണം നടത്തിയത് എന്നും വ്യോമ സേന ട്വിറ്ററിലൂടെ അറിയിച്ചു.
കിഴക്കൻ സീബോർഡിൽ വെച്ചായിരുന്നു മിസൈൽ പരീക്ഷണം. ഇന്ത്യയും റഷ്യൻ ഫെഡറേഷനും ചേർന്ന് നിർമ്മിച്ച ബ്രഹ്മോസിന്, 300 കിലോമീറ്റൾ ചുറ്റളവിലുള്ള ശത്രുക്കളെ ലക്ഷ്യസ്ഥാനത്തെത്തി തകർക്കാനാകും. എന്നാൽ ഇത് 800 കിലോമീറ്റർ ആക്കി വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള പ്രവർത്തനത്തിലാണ് രാജ്യം. ശബ്ദത്തേക്കാൾ മൂന്ന് മടങ്ങ് അധിക വേഗതയിൽ മിസൈലിന് സഞ്ചരിക്കാനാകും എന്നതും മറ്റൊരു സവിശേഷതയാണ്.
റഷ്യൻ കമ്പനിയായ സുഖോയുമായി ചേർന്ന് ഇന്ത്യയിലെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് വികസിപ്പിച്ച ദീർഘദൂര യുദ്ധവിമാനമാണ് സുഖോയി Su-30MKI. 2.5 ടൺ ഭാരം വരെ ഈ യുദ്ധവിമാനത്തിന് താങ്ങാനാകും. ഏത് കാലാവസ്ഥയിലും യാത്ര ചെയ്യാൻ വേണ്ടി സാറ്റ്‌ലൈറ്റ് നാവിഗേഷൻ സിസ്റ്റവും യുദ്ധവിമാനത്തിലുണ്ട്.
















Comments