തിരുവനന്തപുരം: സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാൻ വന്ന യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ പിടിയിൽ.സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ കോവളം കോഴിയൂർ വാഴത്തോട്ടം സ്വദേശികളായ അജിത് പ്രണവ്,വെടിവച്ചാൻ കോവിൽ അയണിമൂട് സ്വദേശി സുബിൻ, കോളിയൂർ ചരുവിള വീട്ടിൽ സുബിൻ, മുട്ടയ്ക്കാട് സ്വദേശി അജിൻ എന്നിവരാണ് തിരുവല്ലം പോലീസിന്റെ വലയിലായത്.
പ്രതികളിൽ നിന്ന് മഴു,വെട്ടുകത്തി എന്നിവയും പിടിച്ചെടുത്തു. പള്ളിച്ചൽ സ്വദേശിയായ കിഷോറിനെയാണ് അഞ്ചംഗ സംഘം വെട്ടിപ്പരുക്കേൽപ്പിച്ചത്. മുൻവൈരാഗ്യത്തെ തുടർന്നായിരുന്നു ആക്രമണം. ഏപ്രിൽ 10ന് രാത്രി 8നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളിയൂർ ഗ്രൗണ്ടിനടുത്തുളള സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു കിഷോർ.
അക്രമികളെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കിഷോറിനെ സംഘം റോഡിൽ തള്ളിയിട്ട് കൈയ്ക്കും കാലിനും വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് അവശനിലയിലായ കിഷോറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കിഷോർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
തിരുവല്ലം പോലീസ് സ്റ്റേഷനിലെ ജീപ്പ് അടിച്ചുതകർത്ത കേസിലെ പ്രതിയാണ് അജിത്. നേമം, നരുവാമൂട് എന്നീ പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. സുബിന് നരുവാമൂട് സ്റ്റേഷനിൽ മൂന്ന് കേസുകളും പ്രണവിനു തിരുവല്ലത്ത് രണ്ടു കേസുകളും ഉണ്ടെന്നാണ് വിവരം.
Comments