കൊച്ചി: നടി മഞ്ജുവാര്യരെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ സംവിധായകൻ സനൽകുമാർ ശശിധരന് കോടതി ജാമ്യം അനുവദിച്ചു. ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. രണ്ട് പേരുടെ ആൾജാമ്യമാണ് സനൽകുമാറിന് അനുവദിച്ചിരിക്കുന്നത്.
നേരത്തെ സ്‌റ്റേഷൻ ജാമ്യം അനുവദിച്ചിരുന്നെങ്കിലും സനൽകുമാർ ഇത് നിരസിച്ചിരുന്നു. തുടർന്നാണ് പ്രതിയെ കോടതിയിലെത്തിച്ചത്. ചില കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കാൻ ഉണ്ടെന്നും സനൽകുമാർ ശശിധരൻ വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ട് സ്റ്റേഷൻ ജാമ്യം നിരസിച്ചുവെന്ന കോടതി ചോദിച്ചപ്പോഴാണ് ചിലത് പറയാനുണ്ടെന്ന് സനൽകുമാർ അറിയിച്ചത്. പോലീസിനെതിരെ എന്തെങ്കിലും പരാതിയുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. എന്നാൽ കോടതിയിൽ കയറുന്നതിന് മുമ്പ് മാദ്ധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ പോലീസിനെതിരെ പരാതിയുണ്ടെന്നായിരുന്നു സനൽകുമാർ ശശിധരൻ പ്രതികരിച്ചത്.
മഞ്ജു വാര്യരുടെ പരാതിയിൽ എളമക്കര പോലീസാണ് സനൽകുമാർ ശശിധരനെ അറസ്റ്റ് ചെയ്തിരുന്നത്. നടിയെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെന്ന് പോലീസും അറസ്റ്റ് ഗൂഢാലോചനയാണെന്ന് സംവിധായകനും ഇതിനിടെ അവകാശപ്പെട്ടിരുന്നു. ഏറെ നാടകീയതകൾക്കൊടുവിൽ കോടതിയിലെത്തിച്ചതോടെ ആൾജാമ്യം ലഭിക്കുകയായിരുന്നു.
















Comments