തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിൽ എൽഎൽബി പരീക്ഷ എഴുതുന്നതിനിടെ കോപ്പയടിച്ചതിന് നാല് പേരെ സർവ്വകലാശാല സ്ക്വാഡ് പിടികൂടി. പോലീസിൽ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനും പിടിയിലായവരിൽ ഉൾപ്പെടുന്നു. പൊലീസ് ട്രെയിനിങ് കോളജ് സീനിയർ ലോ ഇൻസ്പെക്ടർ ആദർശ് ആണ് പിടിയിലായ പോലീസ് ഉദ്യോഗസ്ഥൻ. ലോ കോളേജിൽ ഈവനിംഗ് കോഴ്സ് വിദ്യാർത്ഥിയാണ് ആദർശ്. പിടിയിലായ നാല് പേർക്കും എതിരെ സർവ്വകലാശാലയുടെ നടപടി ഉണ്ടാകും. ആദർശിനെതിരെ ഇതിന് പുറമെ വകുപ്പ് തല നടപടിയും ഉണ്ടാകും.
പിടിയിലായ മറ്റ് മൂന്ന് പേരുടെ വിവരങ്ങൾ സർവ്വകലാശാലയോ കോളേജ് അധികൃതരോ പുറത്ത് വിട്ടിട്ടില്ല. പരീക്ഷ ആരംഭിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ നാല് പേരെയും പിടികൂടി. കോപ്പിയടി ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തടയുന്നതിനായി കോളേജ് അധികൃതർ നിയോഗിച്ച ഇൻവിജിലേറ്റർമാർ നിൽക്കെയാണ് കോപ്പിയടി നടന്നത്.
കോപ്പിയടിച്ചവരിൽ നിന്നും ഹാൾ ടിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പരീക്ഷാർത്ഥികളിൽ നിന്ന് സത്യവാങ്മൂലവും എഴുതിവാങ്ങിയിട്ടുണ്ട്. ആദർശ് കോപ്പിയടിക്കുന്നതിനായി ഉപയോഗിച്ച ബുക്ക് തൊണ്ടിയായി പിടിച്ചെടുത്തിട്ടുണ്ട്. പഠനാവശ്യത്തിനെന്ന പേരിൽ രണ്ട് മാസമായി ഇയാൾ അവധിയിലായിരുന്നുവെന്ന് ട്രെയിനിങ് കോളേജ് അധികൃതർ പറയുന്നു.
Comments