കൊച്ചി: കാസർകോട് ഷവർമ കഴിച്ച് ഒരു പെൺകുട്ടി മരിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ നടത്തുന്ന പരിശോധന തുടരുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും.പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നിരവധി ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തിരുന്നു.അപകടം സംഭവിക്കുമ്പോൾ മാത്രം ഉറക്കത്തിൽ നിന്നെഴുന്നേറ്റ് നടപടിയെടുക്കുന്ന വകുപ്പുകളുടെ അവസ്ഥയെ നിരവധി പേരാണ് വിമർശിക്കുന്നത്. ഇതിനിടെ ഭക്ഷ്യസുരക്ഷാ വകുപ്പിലെ സംവിധാനങ്ങളിലെ പാളിച്ചകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ശ്രീയ രമേശ്. രണ്ടു വർഷം മുൻപ് താരം പങ്കുവെച്ച ചിത്രവും കുറിപ്പും ചേർത്താണ് പുതിയ പോസ്റ്റ്.
ഭക്ഷ്യവിഷബാധ ഉണ്ടാകുന്നു എന്ന വാർത്തകൾ ആവർത്തിച്ചുവരുമ്പോൾ കാര്യക്ഷമല്ലാത്ത കേരളത്തിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചു വിട്ടുകൂടേ, ഒപ്പം മന്ത്രിക്ക് രാജിവച്ചുകൂടെ എന്നാണ് താരം കുറിപ്പിലൂടെ ചോദിക്കുന്നത്. ഒരുപാട് പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നു എന്ന വാർത്തകൾ വരുവാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. ഇത് ആവർത്തിക്കുവാൻ കാരണം ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുടെ അലംഭാവവും നിയമങ്ങളിലെ പോരായ്മകളുമാണ്. തീച്ചയായും ക്രമക്കേടുകൾക്ക് കൈക്കൂലിയും വാങ്ങുവാൻ ഉള്ള സാധ്യതയും തള്ളിക്കളയുവാൻ ആകില്ലെന്ന് നടി വിമർശിച്ചു.
ബന്ധപ്പെട്ട മന്ത്രിക്ക് തന്റെ വകുപ്പിൽ എന്തെങ്കിലും നിയന്ത്രണം ഉണ്ടെങ്കിൽ ഇനിയെങ്കിലും ഇതിനൊരു അറുതി വരുത്തുക. ഭക്ഷ്യ വസ്തുക്കൾ വിൽക്കുവാൻ ലൈസൻസ് നിർബന്ധമാക്കുകയും കടകൾ കർശനമായ പരിശോധനയും നിയമ ലംഘകർക്ക് പിഴയും നൽകിക്കൊണ്ട് മാത്രമേ മനുഷ്യർക്ക് ധൈര്യമായി ഷവർമ്മ ഉൾപ്പെടെ ഉള്ള ഭക്ഷണങ്ങൾ ജീവഭയം ഇല്ലാതെ കഴിക്കുവാൻ പറ്റൂവെന്ന് നടി പറയുന്നു.
കനത്ത ശമ്പളത്തിൽ ഒരു പ്രയോജനവും ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ഒരുപാട് നിയമനങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്, അതെ സമയം മനുഷ്യ ജീവന് ഏറെ ഭീഷണി ഉയർത്തുന്ന ഭക്ഷ്യ വിഷബാധയും ഭക്ഷണത്തിലെ മായം കലർത്തലും നിയന്ത്രിക്കുവാൻ എന്തുകൊണ്ട് നിയമനങ്ങൾ നടക്കുന്നില്ല എന്ന് നടി ചോദിച്ചു. ഹോട്ടലുകളിൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്നതും പഴകിയ ഭക്ഷണം വിളമ്പുന്നതുമായ വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ നിരവധി പേരാണ് നടിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
Comments