മലപ്പുറം: പോക്‌സോ കേസ് പ്രതിയായ മുൻ നഗരസഭാ കൗൺസിലറും അദ്ധ്യാപകനുമായിരുന്ന കെവി ശശികുമാറിനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് എംഎസ്എഫ് പ്രതിഷേധ മാർച്ച് നടത്തി. എംഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷൻ നവാസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമാർച്ച്.സ്‌കൂളിലേക്കായിരുന്നു മാർച്ച് നടത്തിയത്.
മാർച്ചിനിടെ പോലീസ് ലാത്തി വീശിയയത് കൂടുതൽ പ്രതിഷേധത്തിന് കാരണമായി. മലപ്പുറം- പാലക്കാട് ദേശീയപാതയിലാണ് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്. ഗതാഗതം സ്തംഭിപ്പിച്ച് പ്രവർത്തകർ നടുറോഡിൽ കുത്തിയിരുന്നാണ് മുദ്രാവാക്യം വിളിച്ചത്. റോഡിൽ നിന്ന് മാറാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും എംഎഎസ്എഫ് പ്രവർത്തകർ മാറാൻ കൂട്ടാക്കിയില്ല തുടർന്നാണ് ലാത്തി വീശിയത്. സ്‌കൂളിന് നേരെ പ്രവർത്തകർ കരിഓയിലും ഒഴിച്ച് പ്രതിഷേധിച്ചു.
അദ്ധ്യാപകനായിരുന്ന 30 വർഷക്കാലം സ്‌കൂളിലെ പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ശശികുമാറിനെതിരെയുള്ള പരാതി. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് മുൻ അദ്ധ്യാപകനായിരുന്ന ശശികുമാറിനെതിരെ പരാതി ഉന്നയിച്ചത്.
കഴിഞ്ഞ മാർച്ചിലാണ് ശശികുമാർ അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിച്ചത്. ഇതിന് പിന്നാലെ അദ്ധ്യാപന ജീവിതത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു. ഈ പോസ്റ്റിന് താഴെയാണ് ശശികുമാറിനെതിരെ ആദ്യ പരാതി ഉയർന്നത്.ഏകദേശം 60ഓളം വിദ്യാർത്ഥിനികൾ പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്.2019ൽ അദ്ധ്യാപകനെതിരെ സ്‌കൂൾ അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് പൂർവ്വ വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.
Comments