മലപ്പുറം: സമസ്ത വേദിയിലെ പെൺവിലക്കിൽ സമസ്തയെ പിന്തുണച്ച് പി കെ കുഞ്ഞാലിക്കുട്ടി. ഒരു വടി വീണുകിട്ടിയെന്ന് കരുതി ഇങ്ങനെ അടിക്കേണ്ട സംഘടനയല്ല സമസ്തയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ വലിയ സംഭാവന നൽകിയ സംഘടനയാണിത്. ഈ ചർച്ച അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘ചരിത്രം അറിയാവുന്നവർക്ക് അറിയാം. മത സാമൂഹിക സാംസ്കാരിക മേഖലകളിലും വിദ്യാഭ്യാസ മേഖലകളിലും വലിയ മുന്നേറ്റമുണ്ടാക്കി. അവർ എഞ്ചിനീയറിംഗ് കോളജുകൾ പോലും സ്ഥാപിച്ചിട്ടുണ്ട്. അത്തരത്തിലൊരു സംഘടനയെ വടി കിട്ടുമ്പോഴേക്കും അടിക്കേണ്ട കാര്യമില്ല. ദിവസങ്ങളോളം ആ വിവാദം ഇങ്ങനെ കൊണ്ടുനടക്കുന്നത് അത്ര ഭംഗിയല്ല. ഇത് അവസാനിപ്പിക്കേണ്ട സമയമായെന്നും’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറത്ത് മദ്രസാ പുരസ്കാരവേദിയിലാണ് സമസ്ത നേതാവ് പെൺകുട്ടിയെ അധിക്ഷേപിച്ച് സംസാരിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പുരസ്കാരം വാങ്ങാൻ വേദിയിലേക്ക് ക്ഷണിച്ചിരുന്നു. ഇതോടെ വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസലിയാാർ സംഘാടകർക്ക് നേരെ തിരിഞ്ഞു. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ആരാണ് സ്റ്റേജിലേക്ക് ക്ഷണിച്ചതെന്ന് ചോദിച്ചായിരുന്നു രോഷപ്രകടനം. ഇനി മേലിൽ പെൺകുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാൽ കാണിച്ചു തരാം എന്നും മുസലിയാർ പറഞ്ഞിരുന്നു.
Comments