കാബൂൾ: ടെലിവിഷൻ ചാനലുകളിലെ എല്ലാ വനിതാ അവതാരകരോടും മുഖം മറയ്‌ക്കാൻ ആവശ്യപ്പെട്ട് താലിബാൻ. വെർച്യു ആൻഡ് വൈസ് മന്ത്രാലയം, ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രാലയം എന്നിവ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് അന്തിമവും മറ്റൊരു ചർച്ചയ്‌ക്ക് സാധ്യതയില്ലാത്തുമാണെന്ന് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
ടോളോ ന്യൂസിന്റെയും മറ്റ് ടിവി, റേഡിയോ നെറ്റ്‌വർക്കുകളുടെയും ഉടമസ്ഥാവകാശമുള്ള മോബി ഗ്രൂപ്പിന് ഇത് സംബന്ധിച്ച നോട്ടീസ് താലിബാൻ നൽകിയിട്ടുണ്ട്. മറ്റ് അഫ്ഗാൻ മാദ്ധ്യമങ്ങൾക്കും ഇത് ബാധകമാണെന്ന് താലിബാൻ വ്യക്തമാക്കി.
ഉത്തരവിന് പിന്നാലെ നിരവധി വനിതാ അവതാരകർ ചാനലിൽ പരിപാടി അവതരിപ്പിക്കാൻ മുഖംമൂടി ധരിച്ചെത്തി. പല അവതാരകരും അവർ മുഖം മറിച്ചിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ടോളോ ന്യൂസിന്റെ പ്രമുഖ അവതാരകയായ യാൽദ അലി മുഖം മറിച്ച വീഡിയോ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തു. വെർച്യു ആൻഡ് വൈസ് മിനിസ്ട്രിയുടെ ഉത്തരവിനുസരിച്ച് സ്ത്രീയെ ഇവിടെ മായ്ച്ചുകളയുകയാണെന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പോസ്റ്റ് ചെയ്തത്.
എല്ലാ സ്ത്രീകളും അവരുടെ കണ്ണുകൾ മാത്രം ദൃശ്യമാകുന്ന വിധം തല മുതൽ കാൽപാദം വരെ മറച്ചുകൊണ്ട് പൊതുസ്ഥലത്ത് വസ്ത്രം ധരിക്കണമെന്ന് താലിബാൻ ഉത്തരവിട്ടിരുന്നു. മെയ് മാസം ആദ്യവാരമായിരുന്നു ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ സ്ത്രീകൾ വീടിന് പുറത്തിറങ്ങാവൂ എന്നും വസ്ത്രധാരണ നിയന്ത്രണങ്ങൾ ലംഘിച്ചാൽ സ്ത്രീകളുടെ പുരുഷ ബന്ധുക്കൾ ശിക്ഷ അനുഭവിക്കുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രാജ്യത്തെ ടെലിവിഷൻ അവതാരകർക്കും നിയന്ത്രണം ഏർപ്പെടുത്തിയത്.
Comments