ടോക്കിയോ: നാലാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ജപ്പാൻ സന്ദർശിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും ജപ്പാൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രിമാരുമായും ഉഭയകക്ഷി ചർച്ച നടത്തും. വിദേശ സന്ദർശനത്തിനായി മോദി 23ന് പുറപ്പെടും.
പ്രധാനമന്ത്രി പ്രവാസികളെ കാണുകയും ആശയവിനിമയം നടത്തുകയും ചെയ്യും. ജപ്പാനിലെ വ്യവസായ പ്രമുഖരുമായി ചർച്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ‘ജപ്പാൻ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി 23, 24 തീയതികളിൽ ഔദ്യോഗിക സന്ദർശനത്തിനായി ജപ്പാനിലേക്ക് പോകും. യുഎസ് പ്രസിഡന്റ്, ജപ്പാൻ, ഓസ്ട്രേലിയ പ്രധാനമന്ത്രിമാരുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. അവിടെയുള്ള ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ജാപ്പനീസ് ബിസിനസ് പ്രമുഖരുമായും ചർച്ച നടത്തും,” ക്വാത്ര വിശദീകരിച്ചു.
ഓസ്ട്രേലിയയിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അടുത്ത ഓസ്ട്രേലിയൻ പ്രധാനമന്ത്രി നാലു രാഷ്‌ട്ര ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ‘പ്രധാനമന്ത്രി ടോക്കിയോയിൽ വെച്ച് പുതിയ ഓസ്ട്രേലിയൻ നേതാവിനെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഇരുവരും അവലോകനം ചെയ്യും. ഈ വർഷം മാർച്ചിലാണ് രണ്ട് രാഷ്‌ട്ര നേതാക്കളും തമ്മിലുളള അവസാനത്തെ ഉഭയകക്ഷി യോഗം നടന്നത്.
പ്രധാനമന്ത്രി ഒരു ബിസിനസ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയും ടോക്കിയോയിൽ ഇന്ത്യൻ പ്രവാസികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ക്വാഡ് ഉച്ചകോടിയും ഉഭയകക്ഷി ചർച്ചകളും 24 ന് നടക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി മോദി വ്യാപാരം, നിക്ഷേപം, ശുദ്ധമായ ഊർജ്ജം, വടക്കുകിഴക്കൻ മേഖലയിലെ സഹകരണം എന്നിവയുൾപ്പെടെയുള്ള ഉഭയകക്ഷി സാമ്പത്തിക സഹകരണം ചർച്ചയാകും.
മോദി-ബൈഡൻ ഉഭയകക്ഷി കൂടിക്കാഴ്ചയും 24ന് നടക്കും. ‘വരാനിരിക്കുന്ന ക്വാഡ് ഉച്ചകോടി, ഇൻഡോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും പരസ്പര താൽപ്പര്യമുള്ള സമകാലിക ആഗോള പ്രശ്നങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകൾ കൈമാറാൻ നേതാക്കൾക്ക് അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നിർണായക സാങ്കേതികവിദ്യകൾ, സൈബർ സുരക്ഷ, വാക്‌സിൻ വിതരണം, കാലാവസ്ഥാ വ്യതിയാനം, ബഹിരാകാശം തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ വർഷം രൂപീകരിച്ച വർക്കിംഗ് ഗ്രൂപ്പുകളുടെ പുരോഗതി ക്വാഡ് ഉച്ചകോടി അവലോകനം ചെയ്യാൻ സാധ്യതയുണ്ട്. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശം പോലുള്ള വിഷയങ്ങളും ഉച്ചകോടി ചർച്ച ചെയ്യും.
















Comments