ന്യൂഡൽഹി: വീട്ടിലെ മുറി ഗ്യാസ് ചേംബറാക്കി ഡൽഹിയിൽ കൂട്ട ആത്മഹത്യ. വസന്ത് വിഹാറിൽ താമസക്കാരിയായിരുന്ന മഞ്ജു ശ്രീവാസ്തവ (55), മക്കളായ അൻഷിക (30), അങ്കു (26) എന്നിവരാണ് ജീവനൊടുക്കിയത്. മുറി അടച്ചിട്ട ശേഷം ഇവർ പാചകവാതക സിലിണ്ടർ പകുതി തുറന്നുവെയ്‌ക്കുകയായിരുന്നു.
വസന്ത് വിഹാറിലെ വസന്ത് അപ്പാർട്ട്‌മെന്റിലെ 207 ാം നമ്പർ വീട്ടിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. രാത്രി 8.55 ഓടെ അയൽവാസികളാണ് വസന്ത് വിഹാർ പോലീസ് കൺട്രോൾ റൂമിലേക്ക് വിവരം വിളിച്ചുപറയുന്നത്. വീട്ടിനുളളിൽ ആളുകൾ ഉണ്ടെന്നും പക്ഷെ വാതിൽ തുറക്കുന്നില്ലെന്നും അയൽവാസികൾ അറിയിച്ചു.
സ്റ്റേഷൻ ഹൗസ് ഓഫീസറും പോലീസുകാരും സ്ഥലത്തെത്തിയപ്പോൾ ജന്നലും വാതിലും ഉൾപ്പെടെ അടച്ച നിലയിലായിരുന്നു. വീട് അകത്ത് നിന്നും പൂട്ടുകയും ചെയ്തിരുന്നു. വാതിൽ തുറന്ന് അകത്ത് കയറിയതോടെയാണ് ഗ്യാസ് സിലിണ്ടർ പകുതി തുറന്ന നിലയിലാണെന്ന് മനസിലായത്. ഒപ്പം വീടിന്റെ ചുവരിൽ പതിച്ച നിലയിൽ ആത്മഹത്യാക്കുറിപ്പും ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഒരു മുറി പൂർണമായി അടച്ചുപൂട്ടിയ നിലയിൽ കണ്ടത്.
ഇതിനുളളിലായിരുന്നു മൂന്ന് മൃതദേഹങ്ങളും. വാതകം പുറത്തുപോകാതിരിക്കാൻ ജനലുകളും വെന്റിലേറ്ററകളും ഫോയിൽ പേപ്പറുകൾ ഉപയോഗിച്ച് അടയ്‌ക്കുകയും അതിന് മുകളിൽ മാസ്‌കിംഗ് ടേപ്പുകൾ വലിച്ച് ഒട്ടിക്കുയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മഞ്ജു ശ്രീവാസ്തവയുടെ ഭർത്താവ് ഉമേഷ് ശ്രീവാസ്തവ 2021 ഏപ്രിലിൽ കൊറോണ മൂലം മരണമടഞ്ഞിരുന്നു.
Comments