കൊച്ചി: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിൽ കൊച്ചുകുട്ടിയെക്കൊണ്ട്
വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പ്രതിഷേധവുമായി കെസിബിസിയും രംഗത്ത്. കേരളസമൂഹത്തിൽ ചില തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും നിരവധി മുന്നറിയിപ്പുകൾ ലഭിച്ചിട്ടുള്ളതാണെന്ന് കെസിബിസി വാർത്താക്കുറിപ്പിൽ പറഞ്ഞു.
സമീപകാലത്തെ ചില സംഭവങ്ങളിൽനിന്ന് ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. കേരള ഹൈക്കോടതി തന്നെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന ചില സംഘടനകളെക്കുറിച്ച് പരാമർശിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിലും ശരിയായ വിധത്തിൽ ഇടപെടലുകൾ നടത്താൻ സർക്കാർ തയ്യാറാകാത്തത് ദുരൂഹമാണെന്ന് കെസിബിസി വിമർശിച്ചു.
തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും ആരോപണവിധേയമായിട്ടുള്ള ഒരു സംഘടനയുടെ പൊതുപരിപാടിക്കിടയിൽ ഒരു കൊച്ചുകുട്ടി വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യങ്ങൾ കേരളം നടുക്കത്തോടെയാണ് കേട്ടതെന്നും കെസിബിസി ചൂണ്ടിക്കാട്ടി.
തങ്ങളെ എതിർക്കുന്നവരെ കൊന്നൊടുക്കാൻ മടിക്കുകയില്ല എന്ന ഭീഷണിയായിരുന്നു നൂറുകണക്കിന് പേർ ഏറ്റുവിളിച്ച മുദ്രാവാക്യങ്ങളുടെ ഉള്ളടക്കം. അതീവഗുരുതരമായ ആ വിഷയത്തിൽ പോലും യുക്തമായ നടപടി സ്വീകരിക്കാൻ മടിച്ചുനിൽക്കുന്ന സർക്കാർ, ഇത്തരം തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് പ്രസംഗത്തിൽ പറഞ്ഞു എന്ന കുറ്റം ചുമത്തപ്പെട്ട വ്യക്തിയെ ജയിലിലാക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്യുന്നു.
മത – വർഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന ഇത്തരം നിലപാടുകൾ രാജ്യസുരക്ഷയ്‌ക്കും, സംസ്ഥാനത്തിന്റെ ഭാവിക്കും ദോഷമാണ്. നിയമത്തിന് മുന്നിൽ എല്ലാവരെയും തുല്യരായി പരിഗണിക്കാനും കൂടുതൽ ഗൗരവമുള്ള കുറ്റങ്ങളെ അതർഹിക്കുന്ന പ്രാധാന്യത്തോടെ അന്വേഷണവിധേയമാക്കാനും നടപടികൾ സ്വീകരിക്കാനും സർക്കാർ തയ്യാറാകണമെന്നും പ്രസ്താവനയിൽ പറയുന്നു.
അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിങ്ങളുടെ കാലന്മാർ വരുന്നുണ്ടെന്നുമാണ് റാലിയിൽ ഒരാളുടെ ചുമലിൽ ഇരുന്ന് നീങ്ങുന്ന കുട്ടി വിളിക്കുന്നത്. ഈ മുദ്രാവാക്യം ചുറ്റുമുളളവർ ഏറ്റുവിളിക്കുകയും ചെയ്യുന്നുണ്ട്. ഹിന്ദുക്കൾ മരണാനന്തര കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന അരിയും മലരും ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന കുന്തിരിക്കവുമാണ് മുദ്രാവാക്യത്തിൽ ഉദ്ദേശിച്ചത്.
Comments