ഭുവനേശ്വർ:ഗർഭസ്ഥ ശിശുക്കളെ നിയമവിരുദ്ധമായി ലിംഗനിർണയം നടത്തി കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന സംഘം പിടിയിൽ. ഒഡീഷയിലാണ് 13 അംഗ സംഘം പിടിയിലായത്. അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെ ലിംഗനിർണയം നടത്തിയ ശേഷം കുട്ടി പെണ്ണാണെങ്കിൽ ഗർഭഛിദ്രം നടത്തുന്നതാണ് സംഘത്തിന്റെ രീതി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘത്തിന്റെ കേന്ദ്രത്തിലെത്തി പരിശോധന നടത്തുകയായിരുന്നു. ഒഡീഷയിലെ ബെർഹാംപൂരിലാണ് സംഘത്തിന്റെ പ്രവർത്തന കേന്ദ്രം. പോലീസ് പരിശോധനയ്ക്കെത്തുമ്പോൾ ലാബിൽ 11 സ്ത്രീകൾ പരിശോധനയ്ക്ക് എത്തിയിരുന്നു.
സ്വകാര്യ ക്ലിനിക്ക് നടത്തിവരുന്ന ദുർഗാപ്രസാദ് നായിക്കും സംഘവുമാണ് പിടിയിലായത്. ആശുപത്രികളിലെ ജീവനക്കാരുടേയും ആശാവർക്കർമാരുടെ സഹായത്തോടെയുമാണ് ഗർഭിണികളെ ഇവർ തങ്ങളുടെ ക്ലിനിക്കിൽ എത്തിച്ചിരുന്നത്. ഗർഭിണികളെ കേന്ദ്രത്തിലെത്തിക്കുന്നവർക്ക് സംഘം കമ്മീഷനും നൽകിയിരുന്നു.
ദുർഗാ പ്രസാദിന്റെ വീടിനോട് ചേർന്നാണ് ക്ലിനിക്ക് പ്രവർത്തിച്ചിരുന്നത്. ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്താനുള്ള സൗകര്യമടക്കം ക്ലിനിക്കിൽ ഉണ്ടായിരുന്നു. പരിശോധനയിൽ 11 അൾട്രാസൗണ്ട് സ്കാനിങ് മെഷീനുകളും പണവും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.ഇവർക്ക് പിന്നിൽ വലിയ റാക്കറ്റ് തന്നെ പ്രവ്രർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
Comments