പുസ്തത്തിന്റെ പേരിൽ പുലിവാല് പിടിച്ച് ബോളിവുഡ് നടി കരീനാ കപൂർ. 2021 ജൂലൈയിൽ പ്രസിദ്ധീകരിച്ച ‘കരീന കപൂർ ഖാൻസ് പ്രെഗ്നൻസി ബൈബിൾ: ദി അൾട്ടിമേറ്റ് മാനുവൽ ഫോർ മാംസ് ടു ബി’ എന്ന പുസ്തകമാണ് നിയമ നടപടി നേരിടുന്നത്. പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ അഭിഭാഷകൻ നൽകിയ ഹർജിയിൽ മദ്ധ്യപ്രദേശ് ഹൈക്കോടതി നടിക്ക് നോട്ടീസ് അയച്ചു.
ജബൽപൂർ സിവിൽ ലൈൻ നിവാസിയായ ക്രിസ്റ്റഫർ ആൻ്റണിയാണ് കരീന കപൂറിനെതിരെ കോടതിയിൽ എത്തിയത്. ഗർഭധാരണത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ തലക്കെട്ടിൽ ‘ബൈബിൾ’ എന്ന വാക്ക് ഉപയോഗിച്ചത് ക്രിസ്ത്യൻ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് അഭിഭാഷകന്റെ വാദം
കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ലോക്കൽ പൊലീസിനെ അഭിഭാഷകൻ സമീപിച്ചെങ്കിലും അവർ വിസമ്മതിച്ചു. അഡീഷണൽ സെഷൻസ് കോടതിയും അപേക്ഷ തള്ളി. ഒടുവിൽ ഹരജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിന്റെ അടുത്ത വാദം ജൂലൈ ഒന്നിന് നടക്കും.
സ്വന്തം ഗർഭകാലത്തെ കുറിച്ചാണ് നടി പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. അമ്മയാകാനുള്ള 40 ആഴ്ചകൾ, ഭക്ഷണക്രമം, ഫിറ്റ്നസ്, സ്വയം പരിചരണം, ആശുപത്രിയിലേക്ക് എന്തൊക്കെ പാക്ക് ചെയ്യണം തുടങ്ങി പിസയോടുള്ള ഇഷ്ടം വരെ ഇതിൽ പറയുന്നുണ്ട്.















