തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാൻ എജിയുടെ നിയമോപദേശം. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗംഗേശാനന്ദയ്‌ക്കെതിരെയും, ജനനേന്ദ്രിയം മുറിച്ച കേസിൽ പെൺകുട്ടിയ്‌ക്കും, സുഹൃത്ത് അയ്യപ്പദാസിനുമെതിരെയും കുറ്റപത്രം സമർപ്പിക്കാനാണ് നിർദ്ദേശം. ക്രൈംബ്രാഞ്ചാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.
2017 മേയിൽ പെൺകുട്ടിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടിൽവെച്ചാണ് ഗംഗേശാനന്ദ ആക്രമിക്കപ്പെടുന്നത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ തന്നെ സ്വാമി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും, ഇതോടെയാണ് ആക്രമിച്ചതെന്നുമായിരുന്നു പെൺകുട്ടി പോലീസിന് നൽകിയ മൊഴി. ഇതേ തുടർന്നാണ് ഗംഗേശാനന്ദയ്‌ക്കെതിരെ കേസ് എടുത്തത്. എന്നാൽ ഇതിനിടെ ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആക്രമിച്ചത് മറ്റാരോ ആണെന്നും പെൺകുട്ടി മൊഴി മാറ്റിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തെ ആക്രമിക്കാൻ പെൺകുട്ടിയും സുഹൃത്ത് അയ്യപ്പദാസും ഗൂഢാലോചന നടത്തിയതായി വ്യക്തമായി ഇതോടെ ഇവർക്കെതിരെയും കേസ് എടുക്കുകയായിരുന്നു.
പെൺകുട്ടിയും സുഹൃത്തും ഗംഗേശാനന്ദയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരായ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കുമോയെന്ന സംശയം നിലനിന്നിരുന്നു. ഇതോടെയാണ് ക്രൈബ്രാഞ്ച് സംഘം നിയമോപദേശം തേടിയത്. പെൺകുട്ടി ആദ്യം നൽകിയ മൊഴിയാണ് നിയമപരമായി നിലനിൽക്കുന്നത് എന്നതിനാൽ കുറ്റപത്രം സമർപ്പിക്കാമെന്ന് എജി അറിയിക്കുകയായിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയ്‌ക്കായി സുപ്രീംകോടതി ഉത്തരവുകളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
















Comments