ഇടുക്കി: വാഗമണ്ണിൽ ഓഫ് റോഡ് റേസിംഗ് നടത്തിയ സംഭവത്തിൽ നടൻ ജോജു ജോർജ് പിഴ അടച്ചു.അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും അനുമതി ഇല്ലാതെ നടത്തിയ റേയ്സിൽ പങ്കെടുത്തതിനും ആണ് പിഴ.മോട്ടോർ വാഹന വകുപ്പ് 5000 രൂപ ആണ് പിഴ ഈടാക്കിയത്.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ലൈസൻസ് റദ്ദാക്കാവുന്ന കുറ്റമാണ്.ഇത് ഇനി ആവർത്തിക്കില്ലെന്ന് നടൻ രേഖാമൂലം ഉറപ്പ് നൽകിയിരുന്നു.ഇതിനാലാണ് ചട്ടപ്രകാരം പിഴ ശിക്ഷ നൽകി ലൈസൻസ് റദ്ദാക്കാതിരുന്നതെന്ന് ഇടുക്കി ആർടിഒ ആർ.രമണൻ വ്യക്തമാക്കി.
ഓഫ് റോഡ് റേയ്‌സ് കേസിൽ നടൻ ഇടുക്കി ആർടിഒയ്‌ക്കു മുന്നിൽ നേരത്തെ നേരിട്ട് ഹാജരായിരുന്നു. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ആർടിഒ ജോജു ജോർജ്ജിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടൻ ഹാജരായത്.
അനുമതിയില്ലാതെയാണ് റേയ്സ് സംഘടിപ്പിച്ചതെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നും എസ്റ്റേറ്റിനുള്ളിൽ ആയതിനാൽ മറ്റാർക്കും അപകടം ഉണ്ടാകുന്ന തരത്തിലല്ല വാഹനം ഓടിച്ചതെന്നുമാണ് ജോജു മൊഴി നൽകിയിരിക്കുന്നത്. ഇത് പരിശോധിച്ച ശേഷമാണ് ജോജുവിന് പിഴ ഈടാക്കി നടപടി അവസാനിപ്പിക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചത്.
അതേസമയം പരിപാടിയിൽ പങ്കെടുത്ത് വാഹനം ഓടിച്ച 12 പേർക്ക് വാഗമൺ പോലീസ് നോട്ടീസ് അയച്ചു. വാഹനങ്ങളുമായി നേരിട്ട് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. നാലു പേർ നേരത്തെ ഹാജരായി ജാമ്യം എടുത്തിരുന്നു.
















Comments