ന്യൂഡൽഹി: ടീമിൽ നിന്നും തന്നെ ധോണി ഒഴിവാക്കിയപ്പോൾ സച്ചിൻ നൽകിയ ഉപദേശം ഗുണമായെന്ന് വിരേന്ദ്ര സെവാഗ്. ഏകദിന ക്രിക്കറ്റ് ജീവിതം മതിയാക്കാതിരുന്നത് ചില സമയങ്ങളിലെ തീരുമാനം മാറ്റിയതിനാലാണെന്നും വിരേന്ദ്ര സെവാഗ് പറഞ്ഞു. ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണറെന്ന പേരെടുത്ത വിരേന്ദ്ര സെവാഗാണ് ക്രിക്കറ്റ് ജീവിതത്തിലെ നിരാശകളും അവസരങ്ങളും വന്നത് പങ്കുവെച്ചത്. മഹേന്ദ്രസിംഗ് ധോണി തന്നെ മോശം ഫോം കാരണം മാറ്റിനിർത്താനാണ് തീരുമാനിച്ചത്. അന്ന് കളി മതിയാക്കാനെടുത്ത തീരുമാനം ജീവിതത്തിലെ മോശം സമയത്തെടുത്ത താണെന്നും പിന്നീട് അത് തിരുത്തിയെന്നും സെവാഗ് അഭിമുഖത്തി ലൂടെയാണ് തുറന്നു പറഞ്ഞത്.
ക്രിക്കറ്റ് തന്നെ മതിയാക്കാൻ 2008ൽ ഒരുങ്ങിയതാണ്. ഓസ്‌ട്രേലിയൻ പര്യടന സമയത്താണ് ഏതാനും മത്സരങ്ങളിൽ നിന്നും ധോണി തന്നെ ഒഴിവാക്കിയത്. അത് തന്നെ ഏറെ വിഷമിപ്പിച്ചു. ഏകദിന ക്രിക്കറ്റിൽ നിന്ന് തന്നെ വിരമിക്കാനാണ് മനസ്സ് പറഞ്ഞത്. എന്നാൽ താനെന്നും ആരാധിക്കുന്ന സച്ചിൻ കാരണമാണ് തീരുമാനം മാറ്റിയത്. ടീം ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ നിന്നും മോശം ഫോം കാരണം തന്നെ മാറ്റാൻ ധോണി തീരുമാനിച്ചത് തന്നെ ഏറെ വിഷമത്തിലാക്കി. പത്രസമ്മേളനം നടത്തി വിരമിക്കൽ പ്രഖ്യാപിക്കാനിരുന്നത് സച്ചിനാണ് തടഞ്ഞതെന്നും വീരു പറഞ്ഞു.
അന്ന് തീരുമാനം മാറ്റിയതിനെ തുടർന്ന് പിന്നീട് 8 വർഷം ടീമിന്റെ മൂന്ന് ഫോർമാറ്റിലും മികച്ച രീതിയിൽ കളി തുടരാനായെന്നും ഡൽഹി താരം പറഞ്ഞു. 2011ൽ കിരീടം ചൂടിയ ലോകകപ്പ് ടീമിലും വിരേന്ദ്ര സെവാഗ് നിറ സാന്നിദ്ധ്യമായതും അതിനാലാണെന്നും വീരു ഓർക്കുന്നു. കോഹ്ലി കുറച്ചുനാളത്തേക്ക് വിശ്രമം എടുക്കുന്നത് നല്ലതല്ലേ എന്ന ചോദ്യത്തിനിടെയാണ് വ്യക്തിപരമായ അനുഭവം വിരേന്ദ്ര സെവാഗ് തുറന്നുപറഞ്ഞത്.
ഓസ്‌ട്രേലിയൻ പരമ്പരയിൽ ടെസ്റ്റ് മത്സരത്തിൽ 150 റൺസുമായി മികച്ച പ്രകടനം നടത്തിയെങ്കിലും ഏകദിനത്തിൽ പ്രകടനം ആവർത്തിക്കാനായിരുന്നില്ല. ഇതിനിടെയാണ് ധോണി തീരുമാനം എടുത്തത്. ‘ ഇത് നിങ്ങളുടെ ജീവിതത്തിലെ ഒരു മോശം സമയമായി മാത്രം കാണുക. മനസ്സിനെ നിയന്ത്രിച്ച് പരിശീലനം നടത്തുക. എന്ന സച്ചിന്റെ ആ ഉപദേശം പിന്നീട് മികച്ച രീതിയിൽ തിരികെ വരാൻ സാധിച്ചുവെന്നും വീരു പറഞ്ഞു.
രണ്ടു തരം താരങ്ങളാണ് ക്രിക്കറ്റിലുള്ളത്. ചിലർക്ക് ഇടയ്‌ക്കുള്ള മാറ്റങ്ങൾ ഏറെ ഇഷ്ടമാണ്. അവരത് ആസ്വദിക്കും. വിരാട് കോഹ്ലി അത്തരക്കാരനാണ്. എല്ലാ വിമർശനങ്ങളും അംഗീകരിക്കാൻ തയ്യാറുള്ള താരമാണ്. അതിന് മറുപടി നൽകുന്നത് മൈതാനത്ത് ബാറ്റുകൊണ്ടായിരിക്കുമെന്നും കോഹ്ലിക്ക് പിന്തുണയുമായി വിരേന്ദ്ര സെവാഗ് പറഞ്ഞു.















