വാഷിംഗ്ടൺ: ഗുരുതര വൈറസ് ബാധയെ തുടർന്ന് അമേരിക്കൻ ഗായകൻ ജസ്റ്റിൻ ബീബറിന്റെ മുഖം ഭാഗികമായി തളർന്നു. ജസ്റ്റിൻ തന്നെയാണ് വാർത്ത സാമൂഹിക മാദ്ധ്യമത്തിലൂടെ പുറത്തു വിട്ടത്.
റംസേ ഹണ്ട് സിൻഡ്രോം എന്ന രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നത് എന്ന് ജസ്റ്റിൻ ബീബർ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി. രോഗം ഭേദമാകാൻ സമയമെടുക്കുമെന്നും, അതു വരെ വിശ്രമം എടുക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. കുറച്ചു കാലത്തേക്ക് ഷോകൾ എല്ലാം ഒഴിവാക്കുകയാണെന്നും ആരാധകർ ക്ഷമിക്കണമെന്നും ജസ്റ്റിൻ കുറിച്ചു.
ഒരു കണ്ണ് ചിമ്മാൻ സാധിക്കുന്നില്ല. മുഖത്തിന്റെ ഒരു വശം കൊണ്ട് ചിരിക്കാൻ സാധിക്കുന്നില്ല. മൂക്കും പ്രതികരിക്കുന്നില്ല. അവസ്ഥ ഏറെക്കുറെ മോശമാണെന്ന് അദ്ദേഹം വിവരിക്കുന്നു.
രോഗം ഭേദമാകാൻ ചില വ്യായാമങ്ങൾ പരിശീലിക്കുന്നുണ്ട്. എന്നാൽ പൂർണ്ണമായും ഭേദപ്പെടാൻ എത്ര കാലം എടുക്കും എന്ന് അറിയില്ല. വേദനയോടെ താരം കുറിച്ചു.
മുഖത്തെ ഞരമ്പുകളെ ബാധിക്കുന്ന അപൂർവ്വ രോഗമാണ് റംസേ ഹണ്ട് സിൻഡ്രോം. കാതുകളെയും വായയെയും ഇത് ബാധിക്കാറുണ്ട്.
നേരത്തേ, കൊറോണ രോഗബാധയെ തുടർന്ന് ജസ്റ്റിൻ ബീബർ ചില ഷോകൾ റദ്ദാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഹെയ്ലി ബീബറും രോഗബാധിതയായിരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് ഹെയ്ലിയെ തളർവാതം ബാധിച്ചിരുന്നു. അതിൽ നിന്നും മോചിതമായി വരുന്നതിനിടെയാണ് കുടുംബത്തെ അടുത്ത ദുരവസ്ഥ ബാധിച്ചിരിക്കുന്നത്.
















Comments