അസം: അസമിൽ ബോട്ട് മറിഞ്ഞ് നാല് പേരെ കാണാതായി. അസമിലെ ദിബ്രുഗഡ് ജില്ലയിയിൽ ബ്രഹ്മപുത്ര നദിയിലാണ് അപകടമുണ്ടായത്. ഒമ്പത് പേരടങ്ങുന്ന ബോട്ടാണ് ബ്രഹ്മപുത്ര നദിയിൽ ചബുവയ്‌ക്ക് സമീപമുള്ള റഹ്മരിയയിൽ അപകടത്തിൽപ്പെട്ടത്. ബോട്ട് മറിഞ്ഞതിനെ തുടർന്ന് ഒഴുക്കിൽപ്പെട്ട് നാല് പേരെ കാണാതാവുകയായിരുന്നു.
അഞ്ച് പേർ നീന്തി കരയിലെത്തി സംഭവം നാട്ടുകാരെ അറിയിച്ചു. പിന്നാലെ പോലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും ഇവരെ കണ്ടുകിട്ടിയിട്ടില്ല. തുടർന്ന് എൻആർഡിഎഫ് സംഘം സംഭവ സ്ഥലത്തെത്തി. മുഴുവൻ പ്രദേശങ്ങളിലും താഴ്വാരത്തും ഒഴുക്കിൽപ്പെട്ട് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തുമെന്ന് ദിബ്രുഗഢ് അഡീഷണൽ പോലീസ് സൂപ്രണ്ട് ബിതുൽ ചേതിയ പറഞ്ഞു.
കാണാതായവർ ശങ്കർ യാദവ്, സംഗുർ കുർമി, ധമേൻ ദാസ്, കിഷൻ യാദവ് എന്നിവരാണന്ന് പോലീസ് പറഞ്ഞു. പൊലോഭംഗ ചപ്പോരിയിൽ നിന്നും പാലും പച്ചക്കറികളും ബാലിജനിലേക്ക് കൊണ്ടുപോകവെയാണ് സംഘം അപകടത്തിൽപ്പെട്ടതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് വിശദീകരിച്ചു. പൊലോഭംഗയിൽ 60 വീടുകളുണ്ട് എന്നും അവിടേയ്‌ക്കുള്ള ഭക്ഷണ സാധന സാമഗ്രികളുമായി റഹ്മരിയയിൽ നിന്ന് പൊലോഭംഗയിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന സംഘമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments