കണ്ണൂർ: പയ്യന്നൂർ പാർട്ടി ഫണ്ട് വെട്ടിപ്പിൽ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള നീക്കം പാളി. പയ്യന്നൂർ ഖാദി സെന്ററിലെ പി ജയരാജന്റെ ഓഫീസിൽ സംഘടിപ്പിച്ച ചർച്ച വെറും പത്ത് മിനിട്ടാണ് നീണ്ടു നിന്നത്. രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
പി. ജയരാജനെയായിരുന്നു കുഞ്ഞികൃഷ്ണനുമായുള്ള അനുനയ നീക്കത്തിന് വേണ്ടി പാർട്ടി നിയോഗിച്ചത്. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടേതായിരുന്നു നിർദേശം. എന്നാൽ ഇരുവരും തമ്മിലുള്ള ചർച്ച തുടങ്ങിയതിന് പിന്നാലെ അവസാനിക്കുകയും പൊതുപ്രവർത്തനം അവസീനിപ്പിച്ചെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ മാദ്ധ്യമങ്ങളെ അറിയിക്കുകയുമായിരുന്നു.
രക്തസാക്ഷി ഫണ്ടിൽ തിരിമറി നടന്നുവെന്ന കാര്യം തെളിവ് സഹിതം പരാതിപ്പെട്ടിട്ടും തനിക്കെതിരെ നടപടി സ്വീകരിച്ച സിപിഎം നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കുന്നു. കൂടാതെ ഫണ്ട് തിരിമറിയിൽ ആരോപണ വിധേയനായ ടിഐ മധുസൂദനൻ എംഎൽഎയ്‌ക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്നും തരംതാഴ്‌ത്തിയ നടപടി പര്യാപ്തമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം കുഞ്ഞികൃഷ്ണനെതിരായ അച്ചടക്ക നടപടി പാർട്ടിയിൽ കോളിളക്കം സൃഷ്ടിച്ചുവെന്നാണ് വിവരം. പയ്യന്നൂരിൽ പല പാർട്ടി പ്രവർത്തകരും സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് അമർഷം വ്യക്തമാക്കുന്നത്. വാട്‌സാപ്പിൽ കുഞ്ഞികൃഷ്ണന്റെ ചിത്രം പ്രൊഫൈലാക്കിയും പാർട്ടി ഗ്രൂപ്പുകളിൽ നിന്ന് ലെഫ്റ്റ് അടിച്ചും അനുഭാവികൾ പ്രതിഷേധം അറിയിക്കുകയാണ്.
Comments