കാഠ്മണ്ഡു: ഇന്ത്യയിലും നേപ്പാളിലും രാമായണകഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാരത് ഗൗരവ് ട്രെയിൻ നേപ്പാളിലെ ജനക്പൂരിലെത്തി. ഇന്ത്യയിൽ നിന്നുള്ള 500ഓളം വിനോദ സഞ്ചാരികളാണ് ട്രെയിനിലുള്ളത്. ഡൽഹി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ ചൊവ്വാഴ്ച ഫ്‌ളാഗ് ഓഫ് ചെയ്തത്. ഭഗവാൻ ശ്രീരാമനുമായും സീതാദേവിയുമായും ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ സ്ഥലങ്ങളേയും അടുത്തറിയുന്നതിനായിട്ടാണ് കേന്ദ്രസർക്കാർ ഈ സംരംഭം ആരംഭിക്കുന്നത്.
നേപ്പാളിലെ ജനക്പൂരിലേക്ക് ആദ്യമായിട്ടാണ് രാമായണ സർക്യൂട്ടിൽ ഉൾപ്പെടുന്ന ട്രെയിൻ എത്തുന്നത്. അയോധ്യ, നന്ദിഗ്രാം, സീതാമർഹുയി, വാരണാസി, പ്രയാഗ്രാജ്, ചിത്രകൂട്, പഞ്ചവടി (നാസിക്), ഹംപി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലൂടെയും ട്രെയിൻ കടന്നു പോകുന്നു. ജാനകി ക്ഷേത്രത്തിൽ ദർശനത്തിനുള്ള സൗകര്യവും ഇവർക്കായി ഒരുക്കിയിട്ടുണ്ട്. മധേഷ്പ്രദേശ് മുഖ്യമന്ത്രി ലാൽബാബു റാവുത്ത്, മധേഷ്പ്രദേശിലെ ടൂറിസം മന്ത്രി ശത്രുഘ്‌നൻ മഹാതോ, ജനക്പൂർധാം മേയർ മനോജ് കുമാർ ഷാ, നേപ്പാൾ റെയിൽവേ ജനറൽ മാനേജർ നിരഞ്ജൻ ഝാ, കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി കൗൺസിലർ പ്രസന്ന ശ്രീവാസ്തവ എന്നിവർ ചേർന്ന് ട്രെയിനിലെ യാത്രക്കാരെ സ്വീകരിച്ചു.
















Comments