ടോക്കിയോ: വെടിയേറ്റ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നില അതീവഗുരുതരം. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന വിവരമാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്നത്. വെടിയേറ്റ് ചോര വാർന്ന നിലയിൽ ആശുപത്രിയിലെത്തിച്ച ആബേയ്‌ക്ക് ഹൃദയാഘാതവും സംഭവിച്ചുവെന്നാണ് റിപ്പോർട്ട്.
മുൻ പ്രധാനമന്ത്രിയെ വെടിവെച്ചതായി കരുതുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പടിഞ്ഞാറൻ ജപ്പാനിലെ നാര മേഖലയിലാണ് ആക്രമണമുണ്ടായത്. നാരയിൽ പ്രചാരണ പരിപാടിക്കിടെ ഒരു പ്രസംഗവേദിയിൽ നിൽക്കവെ പെട്ടെന്നായിരുന്നു ആബേയ്‌ക്ക് വെടിയേറ്റതെന്നും തൊട്ടുപിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.
ഷിൻസോയുടെ നെഞ്ചിലാണ് വെടിയേറ്റത്. പ്രസംഗവേദിയിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ പിന്നിൽ നിന്നായിരുന്നു അക്രമി വെടിയുതിർത്തത്. രണ്ടുതവണ വെടിവെച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജപ്പാനിലെ ഇന്ത്യൻ അംബാസിഡറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുകയും വിവരങ്ങൾ തിരക്കുകയും ചെയ്തിട്ടുണ്ട്.
ജപ്പാനിലെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവാണ് ആബേ. ജപ്പാനിൽ 2006-07 കാലയളവിലും 2021-20 സമയത്തുമായിരുന്നു പ്രധാനമന്ത്രിയായിരുന്നത്. ജപ്പാന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയാണ് അദ്ദേഹം. നേതാജി റിസർച്ച് ബ്യൂറോയുടെ ഈ വർഷത്തെ നേതാജി അവാർഡ് ആബെയ്‌ക്കായിരുന്നു ഇന്ത്യ സമ്മാനിച്ചത്.
















Comments