ഇസ്ലാമാബാദ്: വിനിമയ നിരക്കിൽ പാകിസ്താൻ കറൻസിയുടെ മൂല്യം തുടർച്ചയായി മൂക്കുകുത്തുന്നു. ഡോളറിനെ അപേക്ഷിച്ച് റെക്കോഡ് മൂല്യത്തകർച്ചയാണ് രേഖപ്പെടുത്തുന്നത്. പാകിസ്താൻ ഫോറെക്‌സ് അസോസിയേഷൻ പുറത്തുവിടുന്ന വിവരം അനുസരിച്ച് ഡോളറിന് 216 എന്നതാണ് ഇന്നത്തെ വിനിമയ നിരക്ക്.
വെളളിയാഴ്ച ക്ലോസിംഗ് സമയത്ത് 210.95 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. എന്നാൽ ഇതിൽ നിന്നും 2.45 ശതമാനം ഉയർന്നത് ആശ്വാസമാണെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ ഈ മാറ്റത്തിന് സ്ഥിരതയില്ലാത്തതാണ് പലരെയും അങ്കലാപ്പിലാക്കുന്നത്. ജൂൺ 22ന് പാക് കറൻസിയുടെ മൂല്യം 211.93 ലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതിൽ നിന്ന് ജൂലൈ നാലിന് 204.56 എന്ന നിലയിലേക്ക് തിരിച്ചുകയറി.
കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ രാവിലെ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 550 പോയിന്റോളം നഷ്ടം നേരിടുകയും ചെയ്തു. പാകിസ്താനിലെ പഞ്ചാബിൽ നടന്ന ഉപതിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ രാഷ്‌ട്രീയ അനിശ്ചിതത്വവും ഇറക്കുമതി പേമെന്റുകളുടെ സമ്മർദ്ദവുമാണ് പാകിസ്താൻ രൂപയ്‌ക്ക് തിരിച്ചടിയാകുന്നത്. ഇതിന് പിന്നാലെ ചില വാണിജ്യ ബാങ്കുകളിൽ വിദേശകറൻസി നിക്ഷേപം ശൂന്യമായെന്ന പ്രചാരണവും നിക്ഷേപകരിൽ ആശങ്കയുണ്ടാക്കി.
ആറാഴ്ചയ്‌ക്കുള്ളിൽ പാകിസ്താന് 1.7 ബില്യൻ യുഎസ് ഡോളറിന്റെ സഹായം നൽകുമെന്ന ഐഎംഎഫ് പ്രഖ്യാപനം മാത്രമാണ് ഇപ്പോൾ നിക്ഷേപകരുടെ പിടിവളളി.
















Comments