70 രാജ്യങ്ങളിലായി 14,000 കേസുകള്‍; ആഫ്രിക്കയില്‍ അഞ്ച് മരണം; ലോകത്താകെയുള്ള മങ്കിപോക്‌സ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന

Published by
Janam Web Desk

ജനീവ: ലോകത്തിലെ 70 രാജ്യങ്ങളിലായി 14000ത്തോളം മങ്കിപോക്‌സ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ലോകാരോഗ്യ സംഘടന. ആഫ്രിക്കയില്‍ മാത്രം അഞ്ച് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗത്തിനെ പ്രതിരോധിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ആവശ്യമായ സഹായം തങ്ങള്‍ ചെയ്ത് നല്‍കുമെന്നും ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ചില രാജ്യങ്ങള്‍ മങ്കിപോക്‌സ് കേസുകള്‍ മറച്ചു വയ്‌ക്കുന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയോടെ മങ്കിപോക്‌സ് കേസുകളില്‍ വലിയ വര്‍ധനയാണ് ഉണ്ടായത്. ആറ് രാജ്യങ്ങളില്‍ കഴിഞ്ഞ ആഴ്ചയാണ് ആദ്യമായി മങ്കി പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്പിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രോഗബാധിതരായ മൃഗങ്ങളില്‍ നിന്നാണ് മങ്കിപോക്‌സ് മനുഷ്യരിലേക്ക് പിടിപെടുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പിടിപെടും. മനുഷ്യരുടെ ശരീരസ്രവങ്ങളിലൂടെയാണ് ഇത് കൂടുതലായും പകരുന്നത്. പനി, കഠിനമായ തലവേദന, നടുവേദന, പേശീവേദന തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പനി വന്ന് മൂന്ന് ദിവസത്തിനുള്ളില്‍ ശരീരത്തിലും മുഖത്തും കൈകാലുകളിലുമെല്ലാം കുമിളകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.

Share
Leave a Comment