പാലക്കാട്: അനുമതിയില്ലാതെ കുട്ടികളെ എസ്എഫ്ഐ പ്രതിഷേധ മാർച്ചിന് കൊണ്ട് പോയെന്നാരോപിച്ച് രക്ഷിതാക്കൾ എസ്എച്ച്ഒയ്‌ക്ക് പരാതി നൽകി. മങ്കര എസ്എച്ച്ഒയ്‌ക്കാണ് പരാതി നൽകിയത്. രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിദ്യാർത്ഥികളെ സംഘടന പരിപാടിയ്‌ക്ക് കൊണ്ടുപോയി എന്നാണ് ആരോപണം.
അദ്ധ്യാപകരുടെയോ വീട്ടുകാരുടെയോ അറിവോ സമ്മതമോ ഇല്ലാതെയാണ് കുട്ടികളെ സ്‌കൂളിൽ നിന്ന് വിളിച്ചിറക്കി വാഹനത്തിൽ കയറ്റിക്കൊണ്ടു പോയതെന്ന് പരാതിയിൽ പറയുന്നു. വിദ്യാർത്ഥികളെ കൊണ്ടുപോയവർക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് സ്‌കൂളിൽ അടിയന്തിര പിടിഎ യോഗം ചേരും. അതേസമയം, മുൻകൂട്ടി അനുവാദം വാങ്ങിയാണ് കൊണ്ടുപോയതെന്നാണ് എസ്എഫ്‌ഐ പാലക്കാട് ജില്ല കമ്മിറ്റി പ്രതികരിച്ചു.
കളക്ട്രേറ്റിലേക്ക് എസ്എഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനെ ചൊല്ലിയാണ് വിവാദം. പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെ ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് എസ്എഫ്‌ഐ പ്രവർത്തകർ സമരത്തിന് കൊണ്ടുപോയെന്നാണ് ആരോപണം.
എസ്എഫ്‌ഐ നേതാക്കൾക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നത്. സ്‌കൂളിലെ ഇടത് അനുഭവികളായ ചില അദ്ധ്യാപകർ കൂട്ട് നിന്നാണ് എസ്എഫ്‌ഐ പ്രവർത്തകർ വിദ്യാർത്ഥികളെ കൊണ്ടുപോയതെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.
















Comments