പാലക്കാട്: ബിരിയാണി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്‌കൂൾ വിദ്യാർത്ഥികളെ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സമ്മതമില്ലാതെ എസ്എസ്‌ഐ മാർച്ചിന് കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌കൂൾ ഗേറ്റിനടുത്ത് നിന്ന് ബസുകളിലാണ് രാവിലെ വിദ്യാർത്ഥികളെ കയറ്റിക്കൊണ്ട് പോയത്. ബിരിയാണി നൽകാമെന്ന് വാഗ്ദാനം നൽകി കോളേജ് വിദ്യാർത്ഥികളായ എസ്എഫഐ ഭാരവാഹികൾ ചേർന്ന് കുട്ടികളെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
കനത്ത വെയിലിൽ കളക്ടറേറ്റിലേക്കുള്ള പ്രതിഷേധ മാർച്ചിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചെങ്കിലും ഭക്ഷണം പോലും വാങ്ങി നൽകിയില്ലെന്ന് കുട്ടികൾ വെളിപ്പെടുത്തി. കിലോമീറ്ററുകളോളം പൊരിവെയിലത്ത് നടന്ന് കുട്ടികൾ വാടിത്തളർന്ന അവസ്ഥയിലായിരുന്നു. ബസ്സിൽ നിന്ന് ഇറക്കി വിടുമ്പോൾ
എല്ലാവർക്കും ബിരിയാണി വാങ്ങിച്ചു തന്നു എന്നു പറയണമെന്ന് എസ്എഫ്‌ഐ നേതാക്കൾ പറഞ്ഞതായി കുട്ടികൾ വെളിപ്പെടുത്തി.
വിശന്ന് വലഞ്ഞെത്തിയ കുട്ടികൾക്ക് വിവരം അറിഞ്ഞെത്തിയ രക്ഷിതാക്കളാണ് പിന്നീട് ഭക്ഷണം വാങ്ങി നൽകിയത്.സ്‌കൂൾ ബാഗടക്കം എടുത്താണ് പലരും ബിരിയാണി മോഹിച്ച് പ്രതിഷേധമാർച്ചിന് പോയത്. ഭക്ഷണം മോഹിച്ചെത്തിയ കുട്ടികൾക്ക് അല്പം വെള്ളമെങ്കിലും വാങ്ങി നൽകാമായിരുന്നുവെന്ന് നാട്ടുകാർ വിമർശിച്ചു. സ്‌കൂളിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ട് പോയ വിദ്യാർത്ഥികളെ തിരിച്ച് സ്‌കൂളിൽ ഇറക്കാതെ റോഡിൽ ഇറക്കി വിടുകയായിരുന്നു ചെയ്തത്.
കുട്ടികളെ കാണാതായതോടെ പരിഭ്രാന്തിയിലായ രക്ഷിതാക്കളും നാട്ടുകാരും നാടുമുഴുവൻ വിദ്യാർത്ഥികളെ അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് സ്‌കൂൾ കുട്ടികളെ റോഡിലിറക്കി പോകാനുള്ള എസ്എഫ്‌ഐയുടെ ശ്രമം കണ്ടത്. ഉടനെ ഇതിനെ ചോദ്യം ചെയ്തതോടെ വ്യക്തമായ ഉത്തരം നൽകാതെ സംഭവസ്ഥലത്ത് നിന്ന് മുങ്ങാനായിരുന്നു എസ്എഫ്‌ഐ പ്രവർത്തകരുടെ ശ്രമം. നാട്ടുകാർ പിന്നാലെ കൂടിയതോടെ അദ്ധ്യാപകരുടേയും കുട്ടികളുടേയും സമ്മതം വാങ്ങിയിട്ടുണ്ടെന്നായി വാദം. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കൊണ്ടുപോയത് തട്ടിക്കൊണ്ടു പോകലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാണിച്ചതോടെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
Comments