പത്തനംതിട്ട: രോഗി ഓക്‌സിജൻ കിട്ടാതെ മരിച്ചതായി പരാതി. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. പടിഞ്ഞാറെ വെൺപാല സ്വദേശി രാജനാണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു രാജന് മരണം സംഭവിച്ചത്. വാഹനത്തിനുള്ളിലുണ്ടായിരുന്ന ഓക്‌സിജൻ തീർന്നുപോയതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഞായറാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ശ്വാസംമുട്ടലിനെ തുടർന്നായിരുന്നു രാജനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. രോഗം മൂർച്ഛിച്ചതോടെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ താലൂക്ക് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട് പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും രോഗിയുടെ ആരോഗ്യനില കൂടുതൽ വഷളായി. ശ്വാസമെടുക്കാൻ കഴിയാതെയായപ്പോൾ ഓക്‌സിജൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ ആംബുലൻസിലെ ഓക്‌സിജൻ സിലിണ്ടർ കാലിയാണെന്ന് ഡ്രൈവർ അറിയിച്ചുവെന്നും കുടുംബം ആരോപിച്ചു.
തൊട്ടടുത്തുള്ള മറ്റേതെങ്കിലും ആശുപത്രിയിലെത്തിക്കാൻ കുടുംബം ആവശ്യപ്പെട്ടപ്പോൾ ഇക്കാര്യം കേൾക്കാനും ഡ്രൈവർ തയ്യാറായില്ലെന്നും ആരോപണമുണ്ട്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചപ്പോഴേക്കും രോഗി മരിച്ചു. രാജൻ ശ്വാസം കിട്ടാതെയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആശുപത്രിയുടെ വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
















Comments