ശ്രീനഗർ: അന്താരാഷ്‌ട്ര അതിർത്തിയിൽ പാകിസ്താൻ ഡ്രോൺ വഴി കടത്തിയ ആയുധങ്ങൾ പിടികൂടിയ കേസിലെ പ്രതിയുടെ വീട്ടിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി. കേസിലെ മുഖ്യപ്രതി ഫൈസൽ മുനീറിന്റെ വസതിയിലും ജമ്മു, കത്വ, സാംബ,ദോഡ,എന്നിവിടങ്ങളിലുമായാണ് എൻഐഎ പരിശോധനകൾ നടത്തിയത്.
കഴിഞ്ഞ ദിവസമാണ് ടോഫ് ഗ്രാമത്തിലാണ് ഉപേക്ഷിച്ച ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തത്. ഫെബ്രുവരിയിൽ അർണിയ പോലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തടവിൽ കഴിയുന്ന പാകിസ്താൻ സ്വദേശിയായ ഹാൻഡ്‌ലർ മുഹമ്മദ് അലി ഹുസൈൻ എന്ന ഖാസിം കേസിൽ സുപ്രധാന പങ്കു വഹിച്ചിരുന്നതായി തെളിഞ്ഞു. ഇയാൾ ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വായ്ബയുടെയും അൽ ഖദറിന്റെയും പ്രവർത്തകനാണെന്നും അറസ്റ്റിലായ പ്രതി വെളിപ്പെടുത്തിയിരുന്നു.
ജയിലിൽ നിന്നും ഇയാളെ കോടതിയിൽ ഹാജരാക്കി പോലീസ് റിമാൻഡ് ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ആയുധം ഉപേക്ഷിച്ച കേസിൽ കുറ്റസമ്മതം നടത്തി. ആയുധങ്ങൾ ഒളിപ്പിച്ച രണ്ടിടങ്ങൾ പോലീസിന് വെളിപ്പെടുത്തുകയും ചെയ്തു. ആയുധങ്ങൾ കണ്ടെടുക്കുന്നതിനായി മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ സംഭവ സ്ഥലത്ത് പരിശോധനകൾ പുരോഗമിക്കുന്നു.
പരിശോധന നടത്തിയ ആദ്യ സ്ഥലത്ത് നിന്നും ആയുധങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ രണ്ടാമത് പരിശോധന നടത്തിയ സ്ഥലത്ത് ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തുതായി അഡീഷണൽ ഡയറക്ടർ ഡനറൽ ഓഫ് പോലീസ് മുകേഷ് സിംഗ് പറഞ്ഞു. പരിശോധനയ്‌ക്കിടെ പ്രതി പോലീസിനെ അക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചിരുന്നു. പിന്നീട് ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ ഇവ വിശദമായി പരിശോധിച്ചു. കേസിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
















Comments