മുംബൈ: തങ്ങളുടെ പുതിയ ചിത്രമായ ‘ദൊബാര’ ബഹിഷ്കരിക്കാൻ പ്രേക്ഷകരോട് ആവശ്യപ്പെട്ട തപ്സി പന്നുവിനും സംവിധായകൻ അനുരാഗ് കശ്യപിനും കിട്ടിയത് എട്ടിന്റെ പണി. ഇരുവരുടെയും പരിഹാസം കലർന്ന ആഹ്വാനം അക്ഷരംപ്രതി അനുസരിച്ച പ്രേക്ഷകർ ചിത്രത്തോട് പൂർണ്ണമായും മുഖം തിരിച്ചതോടെ, ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ ചിത്രം പ്രദർശിപ്പിക്കേണ്ട ഗതികേടിലാണ് തിയേറ്റർ ഉടമകൾ.
‘ഞങ്ങളുടെ ചിത്രവും ബഹിഷ്കരണ ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി പരസ്യം ചെയ്തു തരിക. ഞങ്ങളെയും ആമിർ ഖാന്റെ പട്ടികയിൽ ഉൾപ്പെടുത്തുക. തിയേറ്ററുകളിൽ പോയി സിനിമ കാണുന്ന ശീലമുള്ളവരാണോ ബഹിഷ്കരണ ഭീഷണികൾ ഉയർത്തുന്നത് എന്നും അറിയേണ്ടതുണ്ട്.’ ഇതായിരുന്നു തപ്സിയുടെയും അനുരാഗിന്റെയും വാക്കുകൾ. ദൊബാരയുടെ പ്രചാരണ പരിപാടിക്കിടെയായിരുന്നു ഇരുവരും ഇപ്രകാരം പറഞ്ഞത്.
റിലീസ് ദിവസം മുതൽ തന്നെ തിയേറ്ററുകളിൽ നിന്നും വളരെ മോശം പ്രതികരണമായിരുന്നു ദൊബാരയ്‌ക്ക് ലഭിച്ചത്. ഓഗസ്റ്റ് 19ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ വെറും 72 ലക്ഷം രൂപയായിരുന്നു. 50 കോടി മുതൽമുടക്കിൽ കൾട്ട് മൂവീസിന് വേണ്ടി ശോഭ കപൂറും ഏകത കപൂറും ചേർന്നാണ് ദൊബാര നിർമ്മിച്ചത്. റിലീസ് കേന്ദ്രങ്ങളിൽ ആകെ സീറ്റിംഗ് കപ്പാസിറ്റിയുടെ മൂന്ന് ശതമാനം ആളുകൾ മാത്രമാണ് ആദ്യ ദിനം ചിത്രത്തിന് ഉണ്ടായിരുന്നത്.
തപ്സിയുടെയും അനുരാഗ് കശ്യപിന്റെയും ആഹ്വാനം ആമിർ ഖാന്റെ കാര്യത്തിലും ഏറെക്കുറെ ഫലിക്കുന്നതായാണ് ബോക്സ് ഓഫീസിൽ നിന്നും ലഭിക്കുന്ന വിവരം. ആമിറിന്റെ ചിത്രം ലാൽ സിംഗ് ഛദ്ദയും വൻ പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണ്. ആമിറിന്റെ മുൻ ചിത്രമായ തഗ്സ് ഓഫ് ഹിന്ദുസ്ഥാനും പരാജയമായിരുന്നു.
Comments