ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചിരിക്കുകയാണ്. നാവിക സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്ന, രാജ്യത്തിന് അഭിമാനമായ ഐഎൻഎസ് വിക്രാന്ത് അത്യാധുനിക സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. വെള്ളത്തിൽ ചലിക്കുന്ന നഗരമെന്നും ഇത് അറിയപ്പെടുന്നു.
ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്തിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയുമുണ്ട്. റഷ്യൻ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ഐഎൻഎസ് വിക്രമാദിത്യയ്‌ക്ക് ശേഷമുള്ള രാജ്യത്തെ രണ്ടാമത്തെ വിമാനവാഹിനിക്കപ്പലാണിത്. 18 നിലകളുള്ള കപ്പലിൽ 1,600 ഓളം ക്രൂവുമുണ്ട്. 16 കിടക്കകളുള്ള സാങ്കേതിക സംവിധാനങ്ങളോട് കൂടിയ ഹോസ്പിറ്റലും ഇതിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് ഫുട്‌ബോൾ ഗ്രൗണ്ടുകളുടെ വലുപ്പമുണ്ട് കപ്പലിന് എന്നാണ് കണക്കുകൂട്ടൽ.
കപ്പലിലെ എയർക്രാഫ്റ്റ് ഹാംഗർ രണ്ട് ഒളിമ്പിക് സൈസ് പൂളുകളോളം വലുതാണ്. മിഗ് ഫൈറ്റർ ജെറ്റുകളും ഹെലികോപ്റ്റുകളുമാകും ആദ്യഘട്ടത്തിൽ കപ്പൽ വഹിക്കുക. പരീക്ഷണങ്ങൾക്ക് ശേഷം കൂടുതൽ യുദ്ധവിമാനങ്ങളെ വഹിക്കും. 44500 ടൺ ഭാരമുണ്ട് കപ്പലിന്.
ഐഎൻഎസ് വിക്രാന്തിന് 1,600 ജീവനക്കാരെയും 30 വിമാനങ്ങളെയും ഉൾപ്പെടുത്താൻ കഴിയും. മണിക്കൂറിൽ 3000 ചപ്പാത്തി ഉണ്ടാക്കാൻ കഴിയുന്ന യന്ത്രങ്ങളാണ് ഇവിടുത്തെ അടുക്കളയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒരു ദശാബ്ദത്തിലേറെ സമയമെടുത്ത് നിർമ്മിച്ച ഈ യുദ്ധക്കപ്പലിൽ 16 കിടക്കകളുള്ള ആശുപത്രി, 250 ടാങ്കർ ഇന്ധനങ്ങൾ, 2,400 കമ്പാർട്ടുമെന്റുകൾ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പലിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.
















Comments